അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ ടികെ വിനോദ് നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യൂ, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, ലൗ 24-7, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിലാണ് മുഖം കാട്ടിയത്.സിനിമാ താരം കൂടിയായ ടിടിഇ വിനോദ് 14 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് വിനോദെന്നും ടിക്കറ്റിന്റെ കാര്യങ്ങൾക്കായി അദ്ദേഹത്തെ ബന്ധപ്പെടാറുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
‘നല്ല നിലാവുള്ള രാത്രിയില്‍ എന്ന എന്റെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്ത വ്യക്തിയാണ് വിനോദ്. വാര്‍ത്ത കണ്ട് ഞാന്‍ ഷോക്കായി നില്‍ക്കുകയാണ്. ഒരു മാസം മുന്‍പും ടിക്കറ്റിന്റെ കാര്യത്തിനായി വിനോദിനെ വിളിച്ച് സംസാരിച്ചതാണ്. ഇനിയൊരു സിനിമ വരുകയാണെങ്കില്‍ അവസരം തരണമെന്ന് പറഞ്ഞിരുന്നു.’
കുട്ടിക്കാലം മുതൽക്കേ സിനിമാക്കമ്പമുള്ളയാളാണ് വിനോദ്. വിനോദ് കണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്. സ്കൂൾകാലം മുതൽക്കു തന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായി. മിമിക്രിയിലും നാടകത്തിലുമെല്ലാം സജീവമായി പങ്കെടുത്തു. നാടകമായിരുന്നു ഏറ്റവും താൽപ്പര്യമുള്ള മേഖല.അതേ സമയം മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് വർഷം മുന്നേ ടിക്കറ്റ് ചെക്കിങ് വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
വിനോദിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോട് പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തിയപ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു റിപ്പോർട്ട്.