എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബോംബെറിഞ്ഞ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തില്‍ സ്ഫോടക വസ്തു ഉപയോഗം തടയല്‍ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.ഐ.ആറില്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായത്. എ.കെ.ജി സെന്ററിന്റെ പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍ നില്‍ക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുന്‍പ് മറ്റൊരാള്‍ സ്കൂട്ടറില്‍ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ലഭിച്ച ദൃശ്യത്തില്‍ നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല. കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. ഘടക കക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററിലേക്ക് എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന് പിന്നാലെ നഗരത്തില്‍ ഇന്ദിരാഗാന്ധി സ്തൂപത്തിന്റെ കൈ തകര്‍ത്തു.