മലയാളികളെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് നെടുമുടി വേണു എന്ന അതുല്യപ്രതിഭയുടെ വിയോഗവാർത്ത വന്നിരിക്കുന്നത്. ഉദരസംബന്ധമായ രോഗങ്ങൾ കാരണം അദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. എറണാകുളത്തെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. ഇന്ന് രാവിലെ ആയിരുന്നു നില വഷളായത്. ആരോഗ്യ നില ഗുരുതരമാണ് എന്ന വാർത്ത വന്നതുമുതൽ പ്രാർത്ഥനയിൽ ആയിരുന്നു മലയാളികൾ. എന്നാൽ ഈ പ്രാർത്ഥനകൾ എല്ലാം ഇപ്പോൾ വിഫലമായി ഇരിക്കുകയാണ്. അദ്ദേഹം മരണപ്പെട്ടു വന്ന വാർത്തയാണ് ഇപ്പോൾ മലയാളികൾ ഞെട്ടലോടെ കേൾക്കുന്നത്.
നാടകവേദികളിൽ ഒന്നും ആണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിൽ ആയിരുന്നു ഇദ്ദേഹം കൂടുതൽ അഭിനയിച്ചത്. 1978 വർഷത്തിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. തമ്പ് സിനിമയിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അരവിന്ദൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലായിരുന്നു നെടുമുടി വേണു ആദ്യമായി അദ്ദേഹത്തിൻറെ അഭിനയസാധ്യതകൾ പുറത്തെടുത്തത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ എന്നീ സിനിമകൾ അദ്ദേഹത്തിൻറെ ജീവിതത്തിലെ വഴിത്തിരിവുകൾ ആയി മാറി. പിന്നീട് ഇദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ അധികവും കാരണവർ വേഷങ്ങളായിരുന്നു. ഈ വേഷങ്ങളാണ് അദ്ദേഹത്തെ ഇപ്പോഴും നമ്മുടെ മനസ്സിൽ അനശ്വരനായി നിർത്തുന്നത്.
ചില സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുള്ള വ്യക്തികൂടിയാണ് നെടുമുടിവേണു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകളുടെ തിരക്കഥ നിർവഹിച്ചത് നെടുമുടി വേണു ആയിരുന്നു. പൂരം എന്ന ചിത്രത്തിലൂടെ ഇദ്ദേഹം ഒരു സംവിധായകൻറെ വേഷവും അണിഞ്ഞിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ, അന്യൻ എന്നീ സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തമിഴ് പ്രേക്ഷകർക്കും ഇദ്ദേഹത്തെ സുപരിചിതമാണ്.
നാടകങ്ങൾക്കും സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പി വേണു സംവിധാനം ചെയ്ത പരിണയം എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇസ്രായേലിലെ അശ്ഡോട് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. സൈറ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സിംബാവേ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആ വർഷം ഇന്ത്യയിൽ നിന്നും പ്രദർശിപ്പിച്ച ഏക ചിത്രമായിരുന്നു സൈരാ.
മൂന്നു നാഷണൽ അവാർഡുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ആദ്യമായി മികച്ച സഹനടനുള്ള അവാർഡ് ഇദ്ദേഹം സ്വന്തമാക്കുന്നത്. 2003 വർഷത്തിൽ മാർഗ്ഗം എന്ന ചിത്രത്തിലൂടെ സ്പെഷ്യൽ ജൂറി പരാമർശവും ഇദ്ദേഹം സ്വന്തമാക്കി. മിനുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നറേഷനുള്ള നാഷണൽ അവാർഡ് ഇദ്ദേഹം സ്വന്തമാക്കി. ആറ് തവണ ഇദ്ദേഹം കേരള സംസ്ഥാന ഫിലിം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ചാമരം എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടി. വിടപറയും മുൻപേ, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഭരതം, സാന്ത്വനം എന്നീ സിനിമകളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള രണ്ടാമത്തെ അവാർഡ് സ്വന്തമാക്കി. മാർഗ്ഗം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം വീണ്ടും സ്വന്തമാക്കി.