ശ്രീനിവാസന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് 1988 ൽ പുറത്തിറങ്ങിയ പൊൻമുട്ടയിടുന്ന താറാവ്.ഉർവശി, ഇന്നസെന്റ്, കെപിഎസി ലളിത, ജയറാം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.യഥാർത്ഥത്തിൽ തട്ടാൻ ഭാസ്കരനായി ആദ്യം പരിഗണിച്ചിരുന്നത് മോഹൻലാലിനെയാണ്. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരികയായിരുന്നു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും വൈറലാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,രഘുനാഥ് പാലേരി തിരക്കഥയെഴുതിയ സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. തിരക്കഥയെഴുതിയപ്പോൾ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്നതിൽ നായകനായി അഭിനയിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നത് മോഹൻലാലിനെയാണ്. ദുബായിൽ നിന്ന് തിരിച്ച് വരുന്ന കഥാപാത്രമായിരുന്നു ഞാൻ. പിൽക്കാലത്ത് അത് ജയറാമാണ് ചെയ്തത്. പക്ഷെ എന്തുകൊണ്ടോ രഘുവിന് ആ സിനിമ സംവിധാനം ചെയ്യാൻ സാധിച്ചില്ല.
വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ഈ കഥ കേൾക്കുന്നതും സിനിമയാക്കാൻ തീരുമാനിക്കുന്നതും. രഘുവിന്റെ അഭിപ്രായം അനുസരിച്ച് മോഹൻലാലിനെയാണ് സത്യനും നായകനാക്കാൻ തീരുമാനിച്ചത്. എഴുതിയ തിരക്കഥയുമായി പല ചർച്ചകളും നടന്നു. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേൾക്കുന്നത്. ഈ കഥയിൽ തട്ടാൻ ആയി അഭിനയിക്കാൻ മോഹൻലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.മോഹൻലാലിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വെച്ച് നോക്കുമ്പോൾ ഹെവി വെയ്റ്റ് ആകും. കൂടുതൽ കഥ പ്രേക്ഷകർ പ്രതീക്ഷിക്കും. ശ്രീനിവാസനാണ് ഇതിന് കൂടുതൽ നന്നാവുകയെന്ന് എനിക്ക് തോന്നുന്നു എന്നും ഇന്നസെന്റ് പറഞ്ഞു. സ്വാഭാവികമായും രഘുനാഥും സത്യൻ അന്തിക്കാടും മാറ്റി ചിന്തിച്ച് തുടങ്ങി. അങ്ങനെയാണ് ഞാനാ സിനിമയിൽ തട്ടാനായി എത്തുന്നത്.
അതെ സമയം തിയറ്ററിൽ ആളുകൾ ഓരോ സീനും ആസ്വദിക്കുന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞത് ഇന്നും തന്റെ ഓർമ്മയിലുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ. മഴവിൽക്കാവടി, പിൻഗാമി തുടങ്ങി നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ വ്യക്തിയാണ് രഘുനാഥ് പാലേരി.