പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങൾ പരിഗണിക്കണം. സമരവിരുദ്ധ ഹർജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ തയ്യാറായില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്കെതിരെയും അദ്ദേഹം വിമർശനമുയർത്തി. സിൽവർ ലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മത ശക്തികളും കോടതിയെ ആയുധമാക്കിയെന്നും സുപ്രീംകോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായെന്നും കോടിയേരി പറഞ്ഞു.
അഭിമാനകരമായ പദ്ധതി തടസ്സപ്പെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി ഉത്തരവ് കീഴ്കോടതികളിലെ ജഡ്ജിമാർക്ക് തെറ്റു തിരുത്താൻ അവസരം നൽകുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.