ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന് മരിച്ചു. രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടര്‍ന്ന കുഞ്ഞ് പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കികൊണ്ട് ഇന്ന് രാവിലെ 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി.
സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി അനുസരിക്കാത്തത് കൊണ്ടാണ് മർദ്ദിച്ചതെന്നാണ് ജാർഖണ്ഡ് സ്വദേശിയായ അമ്മ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ അച്ഛന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച വൈകുന്നരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു.