ഇസ്രയേലില്‍ നിന്ന് പിടികൂടി ബന്ദികളാക്കിയ രണ്ടുപേരെ ഹമാസ് വിട്ടയച്ചു എന്ന വാർത്ത വലിയ രീതിയിലായിരുന്നു പ്രചരിച്ചത്.അമോരിക്കൻ സ്വദേശികളായ 57കാരിയായ ജൂഡിത്ത്, 17കാരിയായ മകള്‍ നടാലി ശോശേന റാനന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കുന്നതിന് ഖത്തര്‍ നടത്തിയ നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് നടപടി.അതെ സമയം തിരികെ ഇസ്രായേലിൽ എത്തിച്ചെന്നാണ് വിവരം. യുഎസ്സിലെ ഇല്ലിനോയിസ് സ്വദേശികളാണ് രണ്ടുപേരും. ഗാസയ്ക്കടുത്ത് ഇസ്രായേൽ പ്രദേശമായ കിബ്ബുട്സ് നഹാസ് ഓസിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇരുവരെയും മോചിപ്പിക്കാൻ ഖത്തർ വഴി ശ്രമം നടത്തിവരികയായിരുന്നു യുഎസ്. ജൂഡിത്തും നടാലി റാനനും മോചിതരായ കാര്യം ഹമാസ് വക്താവ് അബു ഉബൈദയാണ് പ്രഖ്യാപിച്ചത്. രണ്ടുപേരും ഇസ്രായേൽ മിലിട്ടറി ക്യാമ്പിൽ എത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചു.
മകളുമായി താൻ സംസാരിച്ചതായി നടാലി റാനന്റെ പിതാവ് പറഞ്ഞു. ഇദ്ദേഹം ഇല്ലിനോയിസിലാണ് ഇപ്പോഴുള്ളത്. അവൾ സന്തോഷവതിയാണെന്നും താനും സന്തോഷത്തിലാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗാസയിൽ നിന്ന് ഒരു മൈൽ മാത്രം ദൂരമുള്ള സ്ഥലമാണ് ഇസ്രായേൽ പ്രദേശമായ കിബ്ബുട്സ് നഹാസ് ഓസ്. ഇസ്രായേലിലുള്ള അമ്മൂമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. വലിയ ജൂതവിശ്വാസിയാണ് പതിനേഴുകാരിയായ നടാലി റാനനെന്ന് അവരുടെ സുഹൃത്തുക്കൾ പറയുന്നു. ജൂതരുടെ ഭക്ഷണങ്ങളുണ്ടാക്കുന്നതിൽ റാനന്‍ നല്ല മിടുക്കുണ്ട്. ആളൊരു കലാകാരി കൂടിയാണ്. നന്നായി ചിത്രം വരയ്ക്കും. ഏത് കരിയർ തിരഞ്ഞെടുക്കണമെന്ന് ആലോചിച്ചു നടക്കുകയാണ് റാനനെന്ന് അവളുടെ സഹോദരനായ ബെൻ റാനൻ പറയുന്നു.
റെഡ് ക്രോസ് പ്രവർത്തകർക്ക് ഇരുവരെയും കൈമാറുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഖത്തറിന്റെ മാനുഷിക ഇടപെടലുകളെത്തുടർന്ന് ആദ്യഘട്ടമെന്ന നിലയിലാണ് രണ്ടുപേരെയും വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ വിദേശ പൗരന്മാരെ വിട്ടയയ്ക്കുമെന്ന് നേരത്തെ ഹമാസ് പറഞ്ഞിരുന്നു. വിദേശ പൗരന്മാർ തങ്ങളുടെ അതിഥികളാണെന്നും ഹമാസ് പറയുകയുണ്ടായി. ഇരട്ട പൗരത്വമുള്ള ഇസ്രായേലികളെയും വിട്ടയയ്ക്കുമെന്നതാണ് ഹമാസിന്റെ നിലപാട്.