കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ആദ്യം നിശ്ചയിച്ചത് ആസിഫ് അലിയെ ആയിരുന്നു. നാദിർഷ ആണ് അടുത്തിടെ ഈ കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പൃഥ്വിരാജ് ഇടപെട്ടിട്ടാണ് ആസിഫ് അലിയുടെ അവസരം നിഷേധിച്ചത് എന്ന മട്ടിൽ പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിവാദമായി മാറി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ആസിഫ് അലി.
അമർ അക്ബർ അന്തോണി എന്ന സിനിമയുടെ ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണെങ്കിൽ ആദ്യ ഭാഗത്തിൽ അതിഥി കഥാപാത്രമായി എത്തിയ ആസിഫലി രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി ഉണ്ടാകുമോ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. “സിനിമ ആദ്യം പ്ലാൻ ചെയ്യുന്ന സമയത്ത് മൂന്ന് കഥാപാത്രങ്ങളിൽ ഒരാൾ ആസിഫ് അലി ആയിരുന്നു. പക്ഷേ പിന്നീട് രാജുവിലേക്ക് എത്തിയപ്പോൾ, രാജുവാണ് പറഞ്ഞത് തനിക്ക് “എടാ പോടാ” എന്ന് വിളിച്ചു ചെയ്യാൻ പറ്റുന്ന ഒരു ഗ്രൂപ്പ് ആണ് എങ്കിൽ അത് ക്ലാസ്മേറ്റ് ഗ്രൂപ്പ് ആണ് എന്ന്. അങ്ങനെയാണെങ്കിൽ കുറച്ചുകൂടി കംഫർട്ടബിൾ ആയിരിക്കും എന്നു പറഞ്ഞപ്പോൾ ആണ് പുതിയ രീതിയിൽ ആലോചിച്ചത് എന്നും ഈ കാര്യം ആസിഫ് അലിയോട് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം മാറിത്തന്നു എന്നുമാണ് നാദിർഷ പറയുന്നത്.
അതേസമയം ഈ വിഷയത്തിൽ ആസിഫ് അലി പ്രതികരിക്കുന്നത് ഇങ്ങനെയാണ് – അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഒരിക്കലും ആ പറഞ്ഞതിന്റെ അർത്ഥം അതല്ല. അവർ തമ്മിലുള്ള സൗഹൃദം വെച്ച് ആ കഥാപാത്രങ്ങളായി ആ മൂന്നുപേർ ചെയ്യുകയാണെങ്കിൽ അത് വളരെ കറക്റ്റ് ആയിരിക്കും. ആ സ്ക്രീൻ സ്പേസിലേക്ക് ഞാൻ പോയി നിന്നാൽ ആളുകൾക്ക് എന്നെ അവരുടെ അനിയനെ പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അത്തരത്തിൽ പറഞ്ഞത്. അതല്ലാതെ എന്നെ സിനിമയിൽ നിന്നും മാറ്റണം എന്നല്ല പറഞ്ഞത്. എൻറെ ഒരു പേഴ്സണൽ വിഷമം എന്തെന്നാൽ എനിക്ക് ആക്സിഡൻറ് പറ്റിയ സമയത്ത് ആ ദിവസം മുതൽ എല്ലാദിവസവും എന്നെ വിളിച്ചുകൊണ്ടിരുന്ന രണ്ടുപേരാണ് രാജുവേട്ടനും സുപ്രിയ ചേച്ചിയും. ആ ഞങ്ങൾക്കിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ കണ്ടപ്പോൾ ഒരുപാട് വിഷമമായി.
എന്തായാലും വലിയ ഒരു വിവാദമാണ് ഇപ്പോൾ ഒഴിഞ്ഞു പോയിരിക്കുന്നത്. ഒരുപക്ഷേ ആസിഫ് അലി ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലായിരുന്നു എങ്കിൽ ഇനിയും കുറെ ദിവസം പൃഥ്വിരാജ് തെറി കേൾക്കേണ്ടി വന്നേനെ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.