മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ആദ്യകാലത്ത് ഇദ്ദേഹം ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് കരിയർ ആരംഭിച്ചത്. ആ സമയത്ത് തന്നെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു ലാൽ ജോസ്. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെ കെ ഹരിദാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ സിനിമയുടെ സെറ്റിൽ അദ്ദേഹം കുറച്ചു നാൾ ഇല്ലായിരുന്നു. കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് ലാൽ ജോസ് ആയിരുന്നു. ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്.
ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീഷ്. പക്ഷേ ഇതേ സമയത്ത് തന്നെയായിരുന്നു ഫാസിൽ സംവിധാനം ചെയ്യുന്ന മണിചിത്രത്താഴ് എന്ന സിനിമയിലും സുധീഷ് അഭിനയിച്ചുകൊണ്ടിരുന്നത്. അപ്പോൾ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഒരുപക്ഷേ അദ്ദേഹത്തിന് സാധിക്കില്ല എന്ന ഒരു ഘട്ടം വന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തനിക്ക് ആദ്യം ഓർമ്മ വരുന്നത് ദിലീപിനെ ആണ് എന്നാണ് ലാൽ ജോസ് പറയുന്നത്. അങ്ങനെ സുധീഷ് വന്നില്ല എങ്കിൽ ആ കഥാപാത്രം ദിലീപ് ചെയ്യട്ടെ എന്നായി ലാൽ ജോസിന്റെ പക്ഷം. ഉച്ചയ്ക്ക് 12 മണിയായിട്ടും സുധീഷിനെ കണ്ടില്ല. ദിലീപിനെ വിളിച്ചിട്ട് ഈ വേഷം ദിലീപ് ചെയ്യണമെന്നും പറഞ്ഞു. വലിയ വേഷമാണ് എന്ന് കേട്ടപ്പോൾ ദിലീപിന്റെ കണ്ണുകൾ നിറഞ്ഞു എന്നാണ് ലാൽ ജോസ് പറയുന്നത്.
എന്നാൽ ദിലീപ് മേക്കപ്പ് ഒക്കെ ചെയ്യുവാൻ തുടങ്ങിയപ്പോൾ ആയിരുന്നു സുധീഷ് അപ്രതീക്ഷിതമായി സെറ്റിലേക്ക് കയറി വന്നത്. ഈ സമയത്ത് മേക്കപ്പ് പകുതി നിർത്തേണ്ടിവന്നു ദിലീപിന്. എന്നിട്ട് ആ വേഷം പിന്നീട് സുധീഷ് തന്നെയായിരുന്നു ചെയ്തത്. എന്നാൽ ഇങ്ങനെ ഒരു സന്ദർഭം നേരത്തെ തന്നെ മനസ്സിൽ കണ്ട് ലാൽ ജോസ് മറ്റൊരു മികച്ച വേഷം ദിലീപിന് വേണ്ടി ആ സിനിമയിൽ എഴുതി ചേർക്കാൻ പറഞ്ഞിരുന്നു തിരക്കഥാകൃത്തിനോട്. പിന്നീട് ദിലീപ് ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം ഈ സിനിമയിൽ നിന്നും തനിക്ക് കാര്യമായ ഫിനാൻഷ്യൽ ബെനഫിറ്റ് ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാൽ താൻ ഒരു മികച്ച അസോസിയേറ്റ് ആണ് എന്ന ഖ്യാതി നേടാൻ സാധിച്ചു എന്നുമാണ് ലാൽ ജോസ് പറയുന്നത്. അതേസമയം പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത നിരവധി മികച്ച സിനിമകളിൽ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമകൾ എല്ലാം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.