ചില യുവതാരങ്ങള്‍ മലയാള സിനിമയ്ക്ക് തല വേദനയാകുന്നുവെന്ന് ഫെഫ്ക സംഘടന തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ സിനിമയില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നു എന്നായിരുന്നു ഫെഫ്കയുടെ ആരോപണം. പിന്നാലെ ഫെഫ്കയുടെ ആരോപണം ശരിവച്ച് നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളറായ സിദ്ധു പനയ്ക്കല്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിന് സമയത്ത് ഇറങ്ങാന്‍ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ ദേഷ്യപ്പെടുന്നവര്‍ ഉണ്ടെന്ന് പറയുന്നു യുവതലമുറയില്‍. ഉറങ്ങേണ്ടവര്‍ ഉറങ്ങട്ടെ അവരെ ഉണര്‍ത്താന്‍ നില്‍ക്കരുത്.
ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ധാരാളം നല്ല നടന്‍മാര്‍ നമുക്കുണ്ട്. അവര്‍ക്കു വേണ്ടിയുള്ളതാവട്ടെ നമ്മുടെ സിനിമ.-എന്നാണ് സിദ്ധു പറയുന്നത്. നീണ്ട കുറിപ്പാണ് ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ചിലരുടെ അനാവശ്യമായ ഇടപെടലുകള്‍ മൂലം ചില സിനിമാ സെറ്റുകളില്‍ വീണ്ടും അസ്വസ്ഥതകള്‍ ഉടലെടുത്തു തുടങ്ങിയിരിക്കുന്നു. ആ വിഷയത്തിലേക്ക് വരുന്നതിനു മുന്‍പ് സിനിമ എന്ന മായാമോഹിനി എന്താണ് എങ്ങനെയാണ് എന്ന് ഓര്‍മപ്പെടുത്താം.
കഥയറിയാതെ ആട്ടം കാണുന്ന ഇന്നത്തെ ചില ചെറുപ്പക്കാരുടെ പൂര്‍വികര്‍ക്ക് സിനിമയെ പറ്റി വ്യക്തമായി അറിയാമായിരുന്നു എന്നാണ് എന്റെ പക്ഷം.
സ്വപ്ന സുന്ദരിയാണ് സിനിമ. സിനിമയില്‍ ഉണ്ട്, സിനിമയില്‍ ഉറങ്ങി, സിനിമയ്ക്കു വേണ്ടി മാത്രം ജീവിച്ചു മരിച്ച ആയിരങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. അതില്‍ ഒന്നും ആകാതെ പോയവരും കിരീടവും ചെങ്കോലുമുള്ള രാജാക്കന്‍മാരായി ഭരണം നടത്തിയവരുമുണ്ട്.
ഒന്ന് കണ്ണടച്ച് ഓര്‍മകളെ പിറകോട്ടു കൊണ്ടുപോയാല്‍ അവരുടെ മുഖങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞു വരും.വായില്‍ സ്വര്‍ണക്കരണ്ടിയുമായി സിനിമയില്‍ എത്തിയവര്‍ ഒന്നും ആകാതെ പോയ ചരിത്രം സിനിമക്കുണ്ട്. പ്രതിഭയെ ഊതിയൂതി ആളിക്കത്തിച്ചവരും,സ്വയം ഊതികെടുത്തിയവരും സിനിമയ്ക്കു സ്വന്തം. പ്രതിഭയുണ്ടെന്ന് എല്ലാവരും പറയുന്ന ചിലര്‍ അത് സ്വയം ഊതിക്കെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
സിനിമയില്‍ ഒന്നുമാകാതെ നിര്‍ഭാഗ്യജന്മങ്ങളായി മണ്മറഞ്ഞവരുടെ അനുഭവങ്ങള്‍ പിന്നീട് വന്നവര്‍ക്കു പാഠമായിട്ടുണ്ടാകും. ആ അനുഭവങ്ങളെ പാഠമാക്കി അതിലെ നന്മയും തിന്മയും തിരിച്ചറിഞ്ഞാണ് പിന്നീട് വരുന്ന തലമുറ തങ്ങളുടെ കരിയര്‍ രൂപപ്പെടുത്തുന്നത് എന്നാണ് പൊതുവായ ധാരണ. ആ പാഠങ്ങളെപ്പറ്റി അറിയാഞ്ഞിട്ടോ അല്ലെങ്കില്‍ അറിഞ്ഞിട്ടും ഞങ്ങള്‍ ഇങ്ങനെയൊക്കെയാ എന്ന ധാര്‍ഷ്ട്യമോ ആണ് ഇന്നത്തെ സിനിമയിലെ ഏറ്റവും പുതിയ തലമുറയിലുള്ള ചിലര്‍ക്ക്.
ഉപരിതലത്തില്‍ കാണുന്ന വിരലില്‍ എണ്ണാവുന്ന സമ്പന്നരേക്കാള്‍ എത്രയോ അധികമാണ് അടിത്തട്ടില്‍ ജീവിതയാഥാര്‍ഥ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കരിന്തിരികത്തി അണഞ്ഞുപോയ ഭൂരിപക്ഷം വരുന്ന സാധരണ സിനിമാക്കാര്‍.
കണ്ണീരും കയ്യുമായി തിരശീലക്കു പിന്നില്‍ ജീവിതം നഷ്ടപ്പെട്ടവര്‍ നിരവധിയുണ്ട് .
മുന്‍പ് ദശരഥപുരത്തും, അരുണാചലം റോട്ടിലും,സുബ്ബരായന്‍ നഗറിലും, ഡയറക്ടേഴ്‌സ് കോളനിയിലും, വടപളനിയിലും, കോടമ്പാക്കത്തും താവളമുറപ്പിച്ചു സിനിമയെന്ന മോഹിനിയെ കയ്യെത്തിപിടിക്കാന്‍ ശ്രമിച്ചു പരാജയപെട്ടവര്‍, പിന്നീട് ഹോട്ടല്‍ ജോലിക്കാരും, പെട്ടിക്കട ജീവനക്കാരും, ബേക്കറിപണിക്കാരുമായി മാറി.
ചില ഭാഗ്യവാന്‍മാരെ ആ മായാമോഹിനി തന്റെ കരവലയത്തിനുള്ളിലൊതുക്കി. അവര്‍ ആ സ്വപ്നലോകത്തിന്റെ പടികയറിപ്പോയി സിംഹാസനങ്ങള്‍ തീര്‍ത്തു ഭരണം നടത്തി.
കഴിഞ്ഞ കാലങ്ങളിലെ കണ്ടും കേട്ടും മറന്ന ഈ അനുഭവങ്ങളും വര്‍ത്തമാനകാലത്തെ പരിചയവും വെച്ചു കൊണ്ട് പറയാം..പഴയ കോടമ്പാക്കത്തേക്കാള്‍ എത്രയോ മാറിയിരിക്കുന്നു ഇന്നത്തെ സിനിമ. വന്‍ മുതല്‍മുടക്കുള്ള ബിസിനസ് ആയി സിനിമ മാറി.തൊഴിലാളികള്‍ക്കു ജോലിയുണ്ട്. ജോലിക്ക് കൂലിയുമുണ്ട്. എന്നാലും ചില അസ്വാരസ്യങ്ങള്‍ ഇടക്കൊക്കെ പുകയാറുണ്ട് നമുക്കിടയില്‍. ഷിബു ജി സുശീലനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല തെറ്റുകള്‍ പറ്റാത്ത മനുഷ്യരില്ലല്ലോ.
ഫ്രെയിമില്‍ താന്‍ നില്‍ക്കേണ്ട സ്ഥലം ഏതെന്ന് തീരുമാനിക്കുന്നതില്‍ തുടങ്ങി എഡിറ്റിംഗില്‍ വരെ ഇടപെടുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ കാണുന്നത്.
പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തീക ലബ്ധിയില്‍ മതിമറന്ന് അഹങ്കാരവും ഹുങ്കും പ്രകടിപ്പിക്കുന്ന ഇത്തരം ആളുകളെ സിനിമാരംഗത്തുനിന്ന് പടിയടച്ചു പിണ്ഡം വയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആദ്യമായല്ല ഇത്തരക്കാരെ പറ്റി പരാതികള്‍ ഉയരുന്നത്.യുവതലമുറയിലെ എഴുത്തുകാരും സംവിധായകരും നല്ല കഴിവുള്ളവരാണ്. ഭരതന്‍ സാറിനെയും പത്മരാജന്‍ സാറിനെയും പോലെ കഴിവുള്ള പുതുമുഖങ്ങളെ കണ്ടെത്തി അവര്‍ക്ക് അവസരം കൊടുക്കുക. ഈ ശാഠ്യക്കാരുടെ നീരാളി പിടുത്തത്തില്‍ അബദ്ധത്തില്‍ പെട്ട് ശ്വാസം മുട്ടുന്ന നിര്‍മ്മാതാക്കള്‍ പുതുമുഖ സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും വേണം. അങ്ങിനെയാവുമ്പോള്‍ ഇവരൊക്കെ എഡിറ്റിംഗ് സ്വന്തം വീട്ടിലിരുന്ന് ചെയ്യേണ്ടിവരും.
ഷൂട്ടിങ്ങിന് സമയത്ത് ഇറങ്ങാന്‍ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ ദേഷ്യപ്പെടുന്നവര്‍ ഉണ്ടെന്ന് പറയുന്നു യുവതലമുറയില്‍. ഉറങ്ങേണ്ടവര്‍ ഉറങ്ങട്ടെ അവരെ ഉണര്‍ത്താന്‍ നില്‍ക്കരുത്. ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ധാരാളം നല്ല നടന്‍മാര്‍ നമുക്കുണ്ട്. അവര്‍ക്കു വേണ്ടിയുള്ളതാവട്ടെ നമ്മുടെ സിനിമ.
ഇന്നത്തെ സൂപ്പര്‍സ്റ്റാറുകളുടെ തുടക്കകാലം മുതല്‍ ഇന്ന് വരെയുള്ള ചരിത്രം തുറന്ന പുസ്തകം പോലെ നമ്മുടെ മുന്നിലുണ്ട്. അതു കണ്ടിട്ടും പഠിക്കാത്തവര്‍ കുറച്ചുകൂടി പുറകിലോട്ട് പോയാല്‍ വേറൊരു ചരിത്രം തെളിഞ്ഞു വരും പ്രേം നസീര്‍….
ആലോചിച്ചാല്‍ നമുക്ക് മനസിലാകും വാഴുന്നവരേക്കള്‍ വീഴുന്നവരുടെ ചരിത്രമാണ് സിനിമയ്ക്കു കൂടുതല്‍ പറയാനുള്ളതെന്ന്. ഇന്നത്തെ പച്ചപ്പു കണ്ടു മദിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. വരള്‍ച്ചയുടെ കാലം ഒരുപക്ഷെ നമ്മളെയും തേടി വരാം എന്ന കാര്യം മറക്കാതിരിക്കുക. ഒരു വെള്ളിയാഴ്ചകൊണ്ട് തോളില്‍ കേറാവുന്ന മാറാപ്പുകള്‍ പലരെയും കാത്തു വഴിയില്‍ എവിടെയോ കിടക്കുന്നുണ്ടെന്നുള്ള സത്യം ഇപ്പോള്‍ മാളികമുകളിലുള്ളവര്‍ വിസ്മരിക്കരുത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…
കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…
നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…