നെയ്യാറ്റിൻകരയിലും ഉറവിടമറിയാത്ത ഒരു കൊവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും അങ്കലാപ്പിലായി. നെയ്യാറ്റിൻകരയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച പത്താംകല്ല് സ്വദേശിയായ 48കാരന് രോഗബാധയുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. വിദേശയാത്രയോ , കൊവിഡ് ബാധിതപ്രദേശങ്ങളുമായി സമ്പർക്കമോ ഇല്ലാത്ത ഇയാൾക്ക് രോഗബാധയുണ്ടായതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തതവരുത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിൻകര സ്വദേശി ബാലരാമപുരം മൂന്നു കല്ലിൻമൂട് പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തിയിരുന്നയാളാണ്. ഇയാൾക്ക് തമിഴ്, മലയാളം, തുടങ്ങിയ ഭാഷകൾ അറിയാമെന്നതിനാൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും മറ്റും പഠനത്തിനായി ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. ഇത്തരത്തിൽ രോഗബാധയുണ്ടായിരുന്ന ആരെങ്കിലുമായുള്ള സമ്പർക്കത്തിലൂടെയാകാം ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളിൽ നിന്നും അടുത്തിടപഴകിയവരെയും ലോക്ക് ഡൗണിന് മുമ്പും നിയന്ത്രണങ്ങൾ നിലവിൽ വന്നശേഷവുമുള്ള ഇയാളുടെ സഞ്ചാരവും സമ്പർക്കവുമുൾപ്പെടെയുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഇയാളുടെ സ്ഥാപനത്തിൽ പഠനത്തിനെത്തിയവരും സ്ഥാപനത്തിലെ സഹപ്രവർത്തകരും മറ്റ് അടുപ്പക്കാരുമെല്ലാം നിർബന്ധമായും ക്വാറന്റൈനിലാകേണ്ട സാഹചര്യമാണുളളത്. ഇയാളുടെ ഭാര്യ നെയ്യാറ്റിൻകര താലൂക്ക് ഓഫിസിലെ ജീവനക്കാരിയാണ്.
ഇവരെയും അടുത്ത ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് ഇന്ന് വിധേയമാക്കും. തമിഴ്നാട് അതിർത്തിയായ മേപ്പാലയിൽ താമസക്കാരനായ തമിഴ്നാട്ടുകാരന് തമിഴ്നാട്ടിലുള്ള ചിലരുമായുളള സമ്പർക്കത്തിൽ നിന്നാണ് രോഗബാധയെന്ന് സ്ഥിരീകരിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവരുന്നുണ്ട്. തമിഴ്നാടുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നതിനാൽ തമിഴ്നാട് ആരോഗ്യ വകുപ്പിന് ഇക്കാര്യം കൈമാറിയിട്ടുണ്ട്. ഇവർ ചികിത്സ തേടിയ പാറശാല ഗവ ആശുപത്രി, രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരുൾപ്പെടെ ഏറ്റവും അടുത്ത സമ്പർക്കപ്പട്ടികയിൽ വരുന്ന 200 ഓളം പേരെ ഇപ്പോൾതന്നെ നിരീക്ഷണത്തിലാക്കികഴിഞ്ഞു. ഡോക്ടർമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരും ഇക്കൂട്ടത്തിൽപ്പെടും.
ചികിത്സയിലായിരുന്ന രണ്ട് കൊവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ഓറഞ്ച് സോണിലേക്ക് മാറിയ തിരുവനന്തപുരം ജില്ലയിൽ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ടായതോടെ നെയ്യാറ്റിൻകര താലൂക്കുൾപ്പെടെ ജില്ലയാകമാനം കനത്ത ജാഗ്രതയിലായി. രോഗ ബാധിത പ്രദേശത്ത് നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പും പൊലീസും കർശനമാക്കി. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പ്രദേശത്തെ വാർഡുകളിൽ കടകളുടെ പ്രവർത്തനം ഉച്ചവരെയാക്കി. അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ചുള്ളവ അടച്ചിടാനും നിർദേശമുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ അനാവശ്യമായി ആളുകൾ കറങ്ങിനടക്കാൻ അനുവദിക്കരുതെന്നാണ് നിർദേശം. വാഹന പരിശോധന കടുപ്പിക്കാനും ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ ജാഗ്രത പുലർത്താനും പൊലീസിനോട് റൂറൽ എസ്.പി നിർദേശിച്ചു. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച നഗരസഭാ വാർഡുകളിൽ നിന്ന് അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരെയും പുറത്തേക്ക് വിടരുതെന്നാണ് നിർദേശം. നെയ്യാറ്റിൻകരയിലെ രണ്ട് കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ തമിഴ്നാട് അവരുടെ അതിർത്തികളും നിരീക്ഷണം ശക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് പരിശോധനയും പൊലീസ് കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 രൂപ പിഴ ഈടാക്കും. രണ്ടാമതും നിയമം ലംഘിച്ചാൽ 5000 രൂപയാണ് പിഴ. തിരുവനന്തപുരം നഗരത്തിലും മറ്റ് ഭാഗങ്ങളിലുംപൊലീസ് പരിശോധന കടുപ്പിച്ചതോടെ മുഖം മറയ്ക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.