മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി മഞ്ജു പത്രോസിനോട്.ഒരു വീട്ടിന്റെ അടുക്കളയില്‍ ദോശയും ചുട്ടുകൊണ്ടിരുന്ന സ്ത്രീ ഒരു ലൈം ലൈറ്റില്‍ എത്തുക എന്നുള്ളത് തന്നെ വലിയ നേട്ടമാണെന്ന് പറയുകയാണ് താരം.എന്തെങ്കിലും ഒരു ജോലിക്ക് പോകുകയാണെങ്കില്‍ അതിന് അനുസരിച്ച് പഠിക്കണം, ബിസിനസ് തുടങ്ങുകയാണെങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് വേണം. എന്നെ സംബന്ധിച്ച് ഇതൊന്നും ഇല്ലാതെ വന്ന ഒരാളാണ് ഞാന്‍. ഈ മേഖലയില്‍ നമുക്ക് പരിചയക്കാരില്ല. കുടുംബത്തില്‍ നിന്നും ആരും ഈ മേഖലയില്ല. എനിക്കായി ദൈവം ഒരു വഴി വെച്ചിരുന്നു. ഞാന്‍ അവിടെ എത്തി. അതിന് അപ്പുറം ഒരു പരാതി പറയാന്‍ ഞാന്‍ ആളല്ലെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.നല്ല രീതിയില്‍ ഭാഗ്യം ഉള്ള വ്യക്തിയാണ് ഞാന്‍. അതില്‍ കൂടുതല്‍ ഭാഗ്യം വേണമെന്ന് കരുതുന്നുണ്ട്. എനിക്ക് പാളിച്ച പറ്റിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വർക്കില്‍ അലംഭാവം കാണിച്ചാല്‍ അത് എൻ്റെ ഭാഗത്തുള്ള തെറ്റാണ്. എന്നാല്‍ അത് ഞാന്‍ ചെയ്യുന്നില്ല. വലിയ കുഴപ്പമില്ലാതെ അഭിനയിക്കുന്നുവെന്ന് എല്ലാവരും പറയുണ്ട്. വലിയ വഴക്കുകള്‍ക്കൊന്നും നില്‍ക്കാറില്ല. അതായത് കരിയർ നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് വിശ്വാസം.
തിരിഞ്ഞ് നോക്കുമ്പോള്‍ നാല്‍പ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അളിയന്‍സ് എന്ന സിറ്റ് കോം ആയിരത്തോളം എപ്പിസോഡ് പിന്നിട്ടു. അതിന്റെ പേരിലുള്ള രണ്ട് സംസ്ഥാന അവാർഡ് വീട്ടിലുണ്ട്. ഇതെല്ലാം ഒരു വശത്ത് ഉണ്ടാകുമ്പോഴും മഞ്ജു എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന രണ്ടോ മൂന്നോ സംഗതികള്‍ക്ക് അപ്പുറത്ത് ഒന്നുമില്ല. അത് ആലോചിക്കുമ്പോള്‍ വിഷമം ഉണ്ടാകാറുണ്ടെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്.സിനിമയില്‍ ഒരു ഗ്യാങ് ഉണ്ടെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. അത് ആരുടേയും കുറ്റമൊന്നുമായിരിക്കില്ല. ഞാന്‍ ഒരു സിനിമ എടുക്കുകയാണെങ്കില്‍ എന്റെ സുഹൃത്തുക്കളേയും എനിക്ക് കംഫർട്ടബിള്‍ ആയിട്ടുള്ളവരേയുമായിരിക്കും ഞാന്‍ ശ്രമിക്കുക. അതായിരിക്കും അവിടേയും സംഭവിക്കുന്നത്. എനിക്കുള്ള അവസരങ്ങള്‍ എനിക്ക് തന്നെ ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍ എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ലാലേട്ടന്റെ സിനിമയിലേക്ക്, അതും അദ്ദേഹത്തിന്റെ കൂടം കോംമ്പിനേഷന്‍ വരുന്ന സിനിമയിലേക്കാണ് വിളിച്ചത്. ആദ്യം ഞാന്‍ കരുതിയത് മഞ്ജു പിള്ളയേയോ മഞ്ജു വാര്യറേയാ ആണ് വിളിച്ചതെന്നാണ്. ആ വിളി വന്ന കാര്യം ഞാന്‍ പുറത്ത് അങ്ങനെ ആരോടും പറഞ്ഞിരുന്നില്ല.
വീട്ടില്‍ അറിഞ്ഞപ്പോള്‍ അമ്മയ്ക്കൊക്കെ വലിയ സന്തോഷമായി. ആ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ പത്ത് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് ഞാനും സുനിച്ചനും ബൈക്കില്‍ നിന്നും വീഴുന്നത്. ഒരു വശം മൊത്തം കീറിപ്പോയ്. ആർട്ടിസ്റ്റ് ആയതുകൊണ്ട് സ്റ്റിച്ച് ചെയ്യണ്ടാന്ന് ആശുപ്രതിയിലുള്ളവർ പറഞ്ഞു. പ്ലാസ്റ്റിക് സർജറിയായിരുന്നു. ആക്സിഡന്റ് വിവരം സാറിനെ അറിയിച്ചു. ഇനി അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ സാർ പറഞ്ഞത് ഇത്രയേയുള്ളോ അത് സാരമില്ലെന്നായിരുന്നു. കണ്ണാടി പോലും നോക്കാന്‍ പറ്റാത്തത് പോലെയായിരുന്നു എന്റെ മുഖം. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോട്ടോ അയച്ച് കൊടുത്തു. എനിക്ക് വിഷമം ഇല്ല സാർ വേറെ ആളെ വെച്ചോ എന്നും പറഞ്ഞു. എന്നാല്‍ ഷൂട്ട് തുടങ്ങുന്നത് വരെ വേറെ ആളെ വെക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാന്‍ കോഴിക്കോട്ടെ ഷൂട്ടിങ് സ്ഥലത്ത് എത്തി. മെയ്ക്ക് അപ്പ് ഒക്കെ ഇട്ട് നില്ക്കുമ്പോള് ലാലേട്ടന് വന്ന് ‘ഭർത്താവ് വണ്ടിയില്‍ നിന്ന് തള്ളിയിട്ടല്ലേ’ എന്ന് ചോദിച്ചു. അവർക്ക് വേണമെങ്കില്‍ എന്നെ ആ സിനിമയില്‍ പറ്റില്ലെന്ന് പറയാമായിരുന്നു. ഞാന്‍ തന്നെ ആ ചിത്രം ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത് നമുക്കുള്ള അവസരങ്ങള്‍ നമുക്ക് തന്നെ ലഭിക്കുമെന്ന്. വിധിക്കാത്തത് ആണെങ്കില്‍ അത് ആ വഴിക്ക് പോകട്ടെ. ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന സമയത്താണ് നമ്മള് ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നുണ്ട്.