കേരള സർക്കാരിൻറെ സാക്ഷരതാ മിഷന്റെ ഭാഗമായി നടത്തിയ തുല്യതാ പരീക്ഷയിൽ 18 ട്രാൻസ്ജെൻഡർ വ്യക്തികൾ തുടർ പഠനത്തിന് അർഹത നേടി. 22 പേർ ആയിരുന്നു പരീക്ഷ എഴുതിയത്. പ്ലസ് ടു തുല്യതാ പരീക്ഷ ആണ് നിലവിൽ ഇവർ വിജയിച്ചിരിക്കുന്നത്.
സമന്വയ എന്ന പദ്ധതിക്കു കീഴിൽ ആയിരുന്നു ഇവർ പഠിച്ചത്. ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള തുല്യത പഠനം ആയിരുന്നു ഇവർ നടത്തിയത്. ഓരോ മാസവും ഇവർക്ക് ഒരു നിശ്ചിത തുക സ്കോളർഷിപ്പ് നൽകുകയും ചെയ്തു.
പത്താം ക്ലാസ് തുല്യതാ പഠന വിദ്യാർത്ഥികൾക്ക് മാസം 1000 രൂപ ആയിരുന്നു സ്കോളർഷിപ്പ്. പ്ലസ് വൺ – പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാസം 1250 രൂപ ആയിരുന്നു സ്കോളർഷിപ്പ്.
റെഗുലർ പ്ലസ് ടു പഠനത്തിന് തുല്യമായ സർട്ടിഫിക്കറ്റ് ആണ് ഇവർക്ക് ഇപ്പോൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഇവർക്ക് റെഗുലർ വിദ്യാർഥികളെ പോലെ കോളേജ് അഡ്മിഷന് അപ്ലൈ ചെയ്യാം.
22 പേർ പരീക്ഷ എഴുതിയതിൽ 18 പേർ ആണ് യോഗ്യത നേടിയത്. പത്തനംതിട്ട ജില്ലയിൽ നിന്നും ആണ് ഏറ്റവും കൂടുതൽ ആളുകൾ യോഗ്യത നേടിയത് – അഞ്ചുപേർ. കൊല്ലം ജില്ലയിൽ നിന്നും രണ്ടുപേരും, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നും ഓരോരുത്തരുമാണ് യോഗ്യത നേടിയത്.
പത്തനംതിട്ടയിൽ, സംസ്ഥാന സാക്ഷരതാ മിഷൻ വിദ്യാർഥികൾക്കു വേണ്ടി സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു. സമന്വയ പദ്ധതി രൂപീകരിച്ചത് മുതൽ, 39 ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.
നിലവിൽ 30 വ്യക്തികൾ ആണ് ഇവിടെ പത്താം ക്ലാസ് തുല്യത കോഴ്സിന് ചേർന്നിരിക്കുന്നത്. 62 പേർ പ്ലസ് ടു തുല്യതാ കോഴ്സിനും ചേർന്നിട്ടുണ്ട്.