ചിലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന് ജയസൂര്യക്ക് തിരിച്ചടി. കേസില്‍ താരത്തിന് കോടതി സമന്‍സ് അയച്ചു. എറണാകുളം കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസില്‍ നടന് ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും ഡിസംബര്‍ 29-ന് കോടതിയില്‍ ഹാജരാകാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കോര്പറേഷന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
കൊച്ചി കോര്‍പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ കെ.പി രാമചന്ദ്രന് നായര്‍, മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജി ഗിരിജ ദേവി, ജയസൂര്യ, എന്‍ജിനീയര്‍ എന്‍.എം ജോര്‍ജ് എന്നിവരാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
6 വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിജിലന്‍സ് കഴിഞ്ഞ 18ന് ആണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യയ്ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 6 വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഹര്ജിക്കാരന് കോടതിയെ സമീപിച്ചതോടെയാണ് കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണം നടത്തിയതും കായല്‍ പുറമ്പോക്ക് കൈയേറി എന്നതുമാണ് ജയസൂര്യക്കെതിരേയുള്ള കുറ്റം. ആദ്യം എഫ്.ഐ.ആറില്‍ കുറ്റാരോപിതരായിരുന്ന കൊച്ചി കോര്പ്പറേഷന് മുന്‍ സെക്രട്ടറി രാജു, മുന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ് എന്നിവരെ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നു കണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.