ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം.. പ്രശ്നങ്ങൾ ഉടൻ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് കെ എസ് സുധീപ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’ കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തിയിട്ടില്ല. ഇരുവരും വ്യക്തിപരമായി പ്രതികരിച്ച വിഷയമാണ്. അതിന് സംഘടനയുമായി ബന്ധമില്ല. ഇടപെടേണ്ട കാര്യമില്ലെന്നാണ് ചിത്ര ചേച്ചി പറഞ്ഞത്. ഇത് തൊഴിലാളി സംഘടനയല്ല. അംഗങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയ്ക്ക് രാഷ്ട്രീയമില്ല. ചിത്രയും സൂരജും സംഘടനയുടെ ഭാഗമാണ്.
അനിയന് പിണങ്ങിപ്പോയത് പോലെയെ കരുതുന്നുള്ളൂവെന്നായിരുന്നു ഗായകൻ വിജയ് യേശുദാസ് പ്രതികരിച്ചത്. ‘ആരെയും മാറ്റിനിര്ത്തില്ല, സൂരജിന്റെ രാജി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. ഞങ്ങളെ ഫോണിൽ വിളിച്ച് രാജി അറിയിച്ചിട്ടില്ല. ഗ്രൂപ്പിൽ എന്നെ പിന്തുണച്ചിട്ടില്ലെ എന്ന് മെസേജ് അയച്ച് ലെഫ്റ്റ് അടിക്കുകയാണ് ചെയ്തത്.സൂരജ് ആയാലും ചിത്ര ചേച്ചിയാലും ഞങ്ങൾക്ക് ഒരുപോലെയാണ്. ആ പ്രശ്നങ്ങൾ ഞങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. അത് അതേ ഗൗരവത്തോടെ കൈകാര്യം ചെയ്യും’, വിജയ് യേശുദാസ് പറഞ്ഞു. സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. തനിക്ക് നേരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്തമാക്കിയായിരുന്ന രാജിവെച്ച കാര്യം സൂരജ് അറിയിച്ചത്. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് പറഞ്ഞായിരുന്നു ചിത്ര വീഡിയോ ചെയ്തത്. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്.