പരസ്യ വിമർശനം പതിവാക്കി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.കായംകുളത്ത് താൻ മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് ജി.സുധാകരൻ തുറന്നടിച്ചു. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നു. പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താൻ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു. കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം.
മറ്റൊന്ന്,നവ കേരള സദസിനിടെയുണ്ടായ അതിക്രമങ്ങൾക്കെതിരെയും ജി സുധാകരൻ വിമർശനമുന്നയിച്ചിരുന്നു. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ തുറന്നടിച്ചു. പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു.