പന്തീരങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടിതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.പ്രതിയെ ന്യായീകരിച്ച് പരാതിക്കാരി ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.പ്രതി രാഹുൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമ്മർദ്ദം മൂലമാണ് ഇക്കാര്യങ്ങൾ ആരോപിച്ചതെന്നും യുവതി പറഞ്ഞു. രാഹുൽ സ്ത്രീധനം ചോദിക്കുകയോ തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി.ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി തുറന്നുപറഞ്ഞു. തന്നെ നല്ല രീതിയിൽ പരിഗണിച്ച ഭർത്താവിനും കുടുംബത്തിനും എതിരെ ഇത്രയധികം ആരോപങ്ങൾ ഉന്നയിക്കേണ്ടി വന്നതിൽ കുറ്റബോധം ഉണ്ടെന്നും യുവതി പറഞ്ഞു.
വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,കുടുംബത്തോട് ഇതിനൊന്നും താൽപര്യമില്ലെന്ന് പറഞ്ഞതാണ്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടിച്ചെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് തെറ്റായ ആരോപണങ്ങളാണ്.
ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. അന്ന് ഒരുപാട് ബ്രെയിൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കുറേ നുണകൾ പറഞ്ഞത്. ഇപ്പോൾ രാഹുലേട്ടനെ മിസ് ചെയ്യുന്നുണ്ട്. നേരത്തെ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം തന്നോട് പറഞ്ഞിരുന്നു.കല്യാണത്തിന് മുൻപ് ഇതിൽ ഡിവോഴ്സ് കിട്ടുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. അപ്പോൾ വിവാഹം മാറ്റിവെക്കാനാണ് രാഹുലേട്ടൻ പറഞ്ഞത്. എന്നാൽ താനാണ് മുന്നോട്ട് പോകാൻ നിര്‍ബന്ധിച്ചത്. അച്ഛനോടും അമ്മയോടും ഇക്കാര്യം പറയാൻ അന്ന് തന്നെ രാഹുലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞാൽ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഭയന്ന് പറയാതിരിക്കുകയായിരുന്നു.
കല്യാണത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീല്‍ പറഞ്ഞിട്ടാണ് 150 പവൻ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് കൂടുതലും രാഹുലേട്ടനാണ് നടത്തിയത്. രാഹുലേട്ടൻ എന്നെ തല്ലിയത് ശരിയാണ്. അന്ന് തര്‍ക്കമുണ്ടായിരുന്നു. എന്നാൽ തലയിൽ മുഴയുണ്ടായത് ബാത്റൂമിൽ വീണാണ്.
ഇതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് തന്റെ വീട്ടിൽ നിന്ന് 26 പേര് വന്നത്. അപ്പോഴേക്കും തങ്ങൾ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞുതീര്‍ത്തിരുന്നു.