കോൺഗ്രസ് അംഗത്വത്തിൽനിന്ന് ഒരുതവണ രാജിവെച്ച തനിക്കെതിരെ എങ്ങനെ സംഘടനാ നടപടി സ്വീകരിക്കാനാകുമെന്ന് എവി ഗോപിനാഥ്. 2021ൽ പാർട്ടിയുമായുള്ള ഔദ്യോഗിക ബന്ധം രാജിവെച്ച തന്നെ വീണ്ടും എങ്ങനെ പുറത്താക്കാനാകും. മാധ്യമങ്ങളിലൂടെയാണ് താൻ ഇങ്ങനെയൊരു കാര്യം അറിഞ്ഞതെന്നും പുറത്താക്കിയ വിവരം രേഖമൂലം അറിയിച്ചിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞു. സംഘടനാ തീരുമാനം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എവി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2021ൽ പാർട്ടിയിൽനിന്ന് ഔദ്യോഗികമായി രാജിവെച്ച ശേഷം പലതവണ കോൺഗ്രസിലേക്ക് തിരികെ വിളിച്ചു. ഈ ക്ഷണങ്ങൾ ഒന്നും താൻ സ്വീകരിച്ചില്ല. കോൺഗ്രസ് ആശയങ്ങളുമായി മുന്നോട്ടുപോകും. അനുഭാവിയായി തുടരും. സിപിഐഎം ക്ഷണം സ്വീകരിച്ചല്ല നവകേരള സദസ്സിൽ പങ്കെടുത്തത്. സിപിഐഎം നേതാക്കളുമായി ബന്ധമുണ്ട്. അവരാരും പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന വ്യക്തിപരമായ നിലപാട് മുന്നേ തന്നെ മാധ്യമങ്ങളെ അറിയിച്ചതാണ്. ജില്ലയിലെ കർഷകരുടെ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നവകേരള സദസ്സിൽ പോയത്. സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പം തന്നെയാണ് പോയത്. അതുകൊണ്ടുതന്നെ തന്റെ നയങ്ങൾ ഒന്നും മാറില്ല. അത് വ്യക്തി ബന്ധമാണെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു.