കഴിഞ്ഞ തിരുവോണദിവസം ആയിരുന്നു നടി ചിത്ര അന്തരിച്ചത്. മലയാളികളുടെ എല്ലാം മനസ്സിൽ ഒരു നൊമ്പരമായി ചിത്ര ഇന്നും നിറഞ്ഞു നിൽക്കുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ വിയോഗവാർത്ത വന്നത്. അധികം പ്രായം ഒന്നുമില്ലായിരുന്നു താരത്തിന്. സാധാരണ പോലെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയ നടി അവിടെ ബോധംകെട്ട് വീഴുകയായിരുന്നു. ഇപ്പോൾ നടിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ലളിതശ്രീ. മലയാള സിനിമയിലെ മുൻകാല നടി ആണ് ലളിതശ്രീ. ചിത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവർക്ക്.
“ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഓണസദ്യ കഴിക്കണം എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ആ ആഗ്രഹം ബാക്കിവെച്ചാണ് അവർ പോയത്. മരിക്കുന്നതിന് തലേന്ന് കൂടി ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ചിത്ര ഇനി ഇല്ല എന്ന കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല. അവർക്ക് എപ്പോഴും ഒരു ആധി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകളെക്കുറിച്ച് ആയിരുന്നു അധി എല്ലാം. ഓണത്തിന് രണ്ടു ദിവസം മുൻപ് ചിത്ര വിളിച്ചിരുന്നു. ചിത്തു എന്നായിരുന്നു ഞാൻ അവളെ വിളിച്ചിരുന്നത്. ചില ബന്ധുക്കൾ മരിച്ചതിനാൽ ഞങ്ങൾക്ക് ഈ വർഷം ഓണം ഇല്ലായിരുന്നു. ജിത്തു എന്നെ വിളിച്ച് സദ്യ ഉണ്ടാക്കി തരുമോ എന്ന് ചോദിച്ചു. ഇത്തവണ ഓണം ഇല്ലാത്തതിനാൽ സദ്യ ഉണ്ടാക്കി തരാൻ പറ്റില്ല എന്നും ഓണം കഴിഞ്ഞാൽ ഉണ്ടാക്കി തരാം എന്നു ഞാൻ പറഞ്ഞു” – ലളിതശ്രീ പറയുന്നു.
അങ്ങനെയാണെങ്കിൽ ഓൺലൈനായി സത്യ ബുക്ക് ചെയ്യാൻ പോവുകയാണ് എന്നും ഇത്തവണ സദ്യ കഴിക്കാൻ വല്ലാത്ത കൊതി ഉണ്ട് എന്നും ചിത്ര പറഞ്ഞു. പിറ്റേന്ന് രാവിലെ ആയിരുന്നു ചിത്രയുടെ മകൾ ശ്രുതിയുടെ ഫോൺകോൾ ലളിതശ്രീ എടുക്കുന്നത്. ആൻ്റി, അമ്മ ബാത്റൂമിൽ ബോധമില്ലാതെ കിടക്കുന്നു എന്നായിരുന്നു ശ്രുതി പറഞ്ഞത്. ഡോക്ടർ വന്നു പരിശോധിച്ചശേഷമാണ് ചിത്ര പോയി എന്നു പറയുന്നത്. കഴിഞ്ഞ ദിവസം കൂടി സംസാരിച്ചിരുന്ന ഒരു വ്യക്തി പെട്ടെന്ന് ഉറക്കം ഉറങ്ങി എഴുന്നേറ്റപ്പോൾ ഈ ലോകത്തുനിന്നും പോയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ലളിതശ്രീ പറയുന്നത്.
1987 വർഷം മുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്. ഉച്ചയ്ക്കുശേഷം സ്ഥിരമായി ഇവർ ഫോൺ വിളിച്ചിരുന്നു. വീട്ടമ്മ ആയതു മുതലുള്ള പതിവാണ്. മൊബൈൽ ഫോൺ വരുന്നതിനുമുൻപ് ലാൻഡ് ഫോണിൽ ആയിരുന്നു വിളി എല്ലാം. എന്നിട്ട് ആ ദിവസം അതുവരെയുള്ള വിശേഷങ്ങൾ എല്ലാം പറയും. ചെറിയ വിശേഷങ്ങൾ ആണെങ്കിൽ പോലും അത് എല്ലാം മനസ്സ് തുറന്നു പറയും. ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങൾക്കിടയിലെ സ്നേഹബന്ധം. എല്ലാദിവസവും അവളുടെ വിളിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോഴും, ആ ശൂന്യത എങ്ങനെ അതിജീവിക്കും എന്ന് അറിയില്ല.