തന്റെ സംസാര രീതി കൊണ്ട് അടുത്തിടെയായി വിമർശനം നേടാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ കുറച്ചു നാളായി താരം അഭിമുഖങ്ങളിൽ എത്തിയാൽ വിചിത്രമായ രീതിയിലാണ് പെരുമാറുന്നത്
താരം ലഹരി ഉപയോഗിക്കുന്നുണ്ട്, അതിനാൽ ആണ് ഇങ്ങനെ പെരുമാറുന്നത് എന്നായിരുന്നു ഷൈനിനു എതിരെ ഉയരുന്ന വിമർശനം.
എന്നാൽ ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.
ഇനി സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും സംവിധായകൻ പറഞ്ഞു. വി കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുമ്പോഴായിരുന്നു ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
“ഞാൻ ഇനി ഒരു സിനിമ സംവിധാനം ചെയ്താൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ കാസ്റ്റിംഗിൽ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേതാണ്.
അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ,” ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടന്മാർ സഹകരിക്കുന്നില്ലെന്നറിയിച്ച് സിനിമാ സംഘാടനകൾ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന എന്ന കാരണം കൊണ്ട് ഇത് ശ്രദ്ധ നേടുന്നുണ്ട്.
അതേസമയം ഫിലിംസ് 24-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ലൈവിൽ സൗബിന് ഷാഹിർ, ഷൈന്‍ ടോം ചാക്കോ, മമ്ത മോഹൻദാസ്, പ്രിയ വാര്യർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.