നടൻ ഷമ്മിതിലകനേ എ എം എം എ സംഘടനയിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. സംഘടനയിൽ ഉണ്ടെന്നു പറയപ്പെടുന്ന അച്ചടക്കസമിതി ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു എന്നും എന്നാൽ ഇദ്ദേഹം മറുപടി നൽകുവാൻ തയ്യാറായില്ല എന്നുമാണ് ആരോപണം.
ഇന്ന് ജനറൽബോഡി യോഗം കൂടിയിരുന്നു. യോഗത്തിലാണ് ഇദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനുമുൻപ് ഇദ്ദേഹത്തിൻറെ പിതാവും പ്രശസ്ത നടനുമായ തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. യുവനടിയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ വിജയ് ബാബു യോഗത്തിൽ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയം.
എ എം എം എ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു. പരാതിയെ തുടർന്ന് സ്ഥാനത്തുനിന്നും ഇയാൾ മാറി നിന്നിരുന്നു. പക്ഷേ കൃത്യമായ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടി കാണിച്ച് എ എം എം എ യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും ശ്വേതാമേനോൻ അടക്കമുള്ള അംഗങ്ങൾ രാജിവച്ചിരുന്നു. ഈ വിഷയം ഇന്ന് ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കളമശ്ശേരിയിലെ ചാക്കോള പവലിയനിൽ ആണ് സംഘടനയുടെ വാർഷിക ജനറൽബോഡി യോഗം നടക്കുന്നത്. മുൻപ് പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു വിജയ് ബാബുവിന്. നിലവിൽ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ എന്നത് എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. കുറച്ചു മുൻപ് നടൻ ഹരീഷ് പേരടി സംഘടനയിൽ നിന്നും രാജി വച്ചിരുന്നു.