തനിക്കെതിരെ ഉയർന്ന തട്ടിപ്പുകേസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്തനടൻ ധർമ്മജൻ ബോൾഗാട്ടി. ആസിഫ് അലിയാർ എന്ന വ്യക്തിയാണ് ധർമ്മജനെതിരെ കോടതിയെ സമീപിച്ചത്. കോതമംഗലം സ്വദേശിയാണ് ഇദ്ദേഹം. ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.
പലതവണ പണം തിരികെ ചോദിച്ചിട്ടും കിട്ടാതെ ആയപ്പോൾ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു എന്നാണ് വാർത്തകൾ. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. കേസിൽ ധർമ്മജൻ ആണ് ഒന്നാംപ്രതി. പങ്കാളികളായ മറ്റു 10 പേർ മറ്റു പ്രതികളാണ്. മനപ്പൂർവമായ വഞ്ചനാകുറ്റം അടക്കം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് നടപടി.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് ധർമ്മജൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ല എന്ന് ധർമ്മജൻ പറയുന്നു. 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരന് നൽകിയിട്ടുണ്ട്. തനിക്കെതിരെയുള്ള വ്യാജ പരാതിയാണ് ഇത്. ഇതുവരെ ഒരാളുടെയെങ്കിലും കയ്യിൽ നിന്ന് പണം വാങ്ങിയതിന് തെളിവോ, ചെക്കോ അങ്ങനെ രേഖ എന്തെങ്കിലും ഉണ്ടെങ്കിൽ തെളിവ് സഹിതം കാണിക്കണം.
താൻ ആർക്കും അഞ്ചു രൂപ പോലും നൽകാൻ ഇല്ല. 43 ലക്ഷം രൂപ സ്ഥാപനത്തിലെ പരാതിക്കാരൻ നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരൻ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകൾ കൈവശം ഉണ്ട്. പങ്കാളികളിൽ പതിനൊന്നാമത്തെ വ്യക്തിയാണ് താൻ. പക്ഷേ പരാതി വന്നപ്പോൾ എങ്ങനെ ഒന്നാം പ്രതിയായി എന്ന് അറിയില്ല എന്നും ധർമ്മജൻ പറയുന്നു.