അമ്മ സംഘടനയിലെ വനിതകൾ പരാതി പറയാൻ മറ്റൊരു സംഘടനയിലേക്ക് പോകേണ്ട ആവശ്യമില്ല എന്ന് വ്യക്തമാക്കി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. സംഘടനയിലെ വനിതാ താരങ്ങളുടെ പരാതി കേൾക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതി എന്നൊന്നുള്ളത്. സ്ത്രീകൾക്ക് മറ്റൊരു സംഘടന ഉണ്ട് എന്നും അവിടെ പോയി പരാതി പറയണമെന്നും വൈസ് പ്രസിഡൻറ് മണിയൻപിള്ള രാജു പറഞ്ഞ ഉദ്ദേശം മനസ്സിലായില്ല.
ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും മാലാ പാർവതി രാജിവെച്ചതിനെ താൻ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങൾ പാവകൾ അല്ല. അവർ പ്രതികരണശേഷി ഉള്ളവരാണ്. ഇത് സമൂഹത്തിന് ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. മണിയൻപിള്ള രാജു അങ്ങനെ പറഞ്ഞതിനോട് തനിക്ക് യോജിപ്പില്ല.
അദ്ദേഹം ഉദ്ദേശിച്ചത് ഡബ്ല്യുസിസി ആണെങ്കിൽ അത് തെറ്റാണ്. വൈസ് പ്രസിഡൻറ് സ്ഥാനത്തിരുന്ന് അങ്ങനെ പറഞ്ഞത് ശരിയായില്ല. സംഘടനയിലെ സ്ത്രീകളുടെ പരാതികൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരും ചർച്ച ചെയ്യും. ഇതിനുള്ള മറുപടിയാണ് മാല പാർവതിയുടെ രാജി. ഇവർക്കൊക്കെ കൃത്യമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളവരാണ്.
കഴിഞ്ഞ ദിവസം തന്നെ അമ്മയിൽ ഭിന്നത രൂക്ഷം ആണ് എന്ന് വാർത്തകളുണ്ടായിരുന്നു. മാലാ പാർവതി ക്ക് പിന്നാലെ ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവെക്കുകയുണ്ടായി. വിജയ് ബാബു മാറിനിൽക്കുന്ന തീരുമാനം അംഗീകരിച്ചു എന്ന് അമ്മ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.