മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത ചിത്രം മലയാളികളുടെ പ്രണയ സങ്കൽപത്തെയും നായിക സങ്കൽപത്തെയും ഒരുപോലെ മാറ്റിമറിച്ച ചിത്രമാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അശോകനും എത്തുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആയിട്ടാണ് അശോകൻ വേഷമിടുന്നത്. തൂവാനത്തുമ്പികൾ ചിത്രീകരണസമയത്ത് നടന്ന ഒരു രസകരമായ സംഭവം ഓർത്തെടുക്കുകയാണ് ഇപ്പോൾ അശോകൻ. യൂട്യൂബിൽ ആണ് അശോകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. മോഹൻലാൽ വരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. അമ്പല പരിസരം ആയതുകൊണ്ട് പോലീസുകാർക്ക് പോലും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നു. അപ്പോൾ ഒരു ആരാധകൻ ഓടിവന്ന് മോഹൻലാലിന്റെ കയ്യിൽ പിടിച്ചു കൊണ്ട് തള്ളി. ദേഷ്യം വന്ന ലാലേട്ടൻ ആരാധകന്റെ കോളറിൽ പിടിക്കുകയും നീയാണോ അവിടെ കിടന്ന് ബഹളം വെച്ചത് എന്നൊക്കെ ചോദിക്കുകയും ചെയ്തു. ഒരേസമയം ഭയവും അത്ഭുതവും ആയിരുന്നു ആ ആരാധകന്റെ മുഖത്ത്. എന്നാൽ അവൻ പറഞ്ഞ മറുപടി മോഹൻലാലിനെ തണുപ്പിച്ചു, ‘ഞാൻ കൂട്ടുകാരുമായി ഒരു പന്തയം വെച്ചതായിരുന്നു ലാലേട്ടാ, ലാലേട്ടനെ ഒന്ന് തൊടാൻ സാധിക്കുമോ ഇല്ലയോ എന്നതിൽ’. ഇതു കേട്ടതോടെ ലാലേട്ടൻ പുഞ്ചിരിച്ചുകൊണ്ട് ആരാധകനോട് കുറച്ചു നേരം സംസാരിച്ചു. പിന്നീട് വളരെ കൂളായി ചിത്രീകരണം തുടർന്നു.” – അശോകൻ പറയുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ആണ് ചിത്രീകരണസമയത്ത് നടന്ന വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. നടൻ ബാബു നമ്പൂതിരി, ചിത്രം വിതരണത്തിനെത്തിച്ച ഗാന്ധിമതി ബാലൻ എന്നിവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇപ്പോഴും തനിക്ക് പുതുമ സമ്മാനിക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികൾ എന്നും മോഹൻലാൽ പറയുന്നു. തിരക്കഥയിലും സംഭാഷണങ്ങളിലും കഥാപാത്ര സൃഷ്ടിയിലും എല്ലാം പുതുമ കൊണ്ടു വന്ന ചിത്രമായിരുന്നു അക്കാലത്ത് തൂവാനത്തുമ്പികൾ. അത് അന്നത്തെ കാലത്ത് സ്വീകരിക്കപ്പെട്ടത് പോലെതന്നെ ഇന്നും യുവാക്കൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട് എന്നും താരങ്ങൾ കൂട്ടിച്ചേർത്തു.