സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പോസ്റ്റ് ആണ്. ആ പോസ്റ്റിലൂടെ.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമ പ്രവർത്തകർക്ക് വരെ വിലക്കെന്നുള്ള മനോരമ ചാനലsക്കമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങൾ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കൾ ആരെയാണ് സുഖിപ്പിക്കുന്നത്? ആരുടെ രാഷ്ട്രീയ അജണ്ടയിലാണ് ധാർമ്മിക രോഷം കൊള്ളുന്നത്? വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവർ ഇന്നത്തെ സാഹചര്യത്തിൽ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ല.
ഒരു രാജ്യമാകെ സംഘപരിവാറും അവരുടെ ഭരണകൂടവും പ്രതിഷേധിക്കുന്നവരെ വെടി കൊല്ലുന്ന നാളുകളിലാണ് കേരള സർക്കാറിനെതിരെ വ്യാജനിർമ്മിതികൾ വലതുപക്ഷവും മാധ്യമങ്ങളും ചേർന്ന് തിളപ്പിച്ചെടുക്കുന്നതെന്ന് ഓർമ്മിക്കണം. നാഗ്പൂരിലെ ആർ എസ് എസ് ചിന്താ സംഭരണികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഡാലോചനയിലാണ് കേരളവും പിണറായി വിജയൻ സർക്കാറും ടാർജറ്റ് ചെയ്യപ്പെടുന്നതെന്ന് ഈ സുഹൃത്തുക്കൾ മനസിലാക്കുന്നില്ലല്ലോ എന്ന് ഖേദിക്കാനല്ലേ പറ്റൂ.
ത്രിപുരയിലെ ഇടതുപക്ഷ സർക്കാറിൻ്റെ തകർച്ചയിൽ സന്തോഷം പങ്കിട്ടു കൊണ്ടു് പ്രധാനമന്ത്രി മോഡി അന്ന് പറഞ്ഞത് തങ്ങളുടെ പ്രത്യയശാസ്ത്ര ലക്ഷ്യം കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിൻ്റെ കൂടി തകർച്ചയിലൂടെയേ പൂർണതയിലെത്തൂവെന്നാണ്.
ത്രിപുരയിലെ അട്ടിമറിയുടെ ആസൂത്രകനും കാർമ്മികനുമായി നാഗ്പൂർ നിയോഗിച്ച രാംമാധവ് ഇന്ത്യൻ എക്സപ്രസിലെഴുതിയ ലേഖനത്തിൽ കേരളമാണ് അടുത്ത ലക്ഷ്യമെന്നും തുറന്ന് പ്രഖ്യാപിച്ചു.
അവരുടെയെല്ലാം കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി കൊണ്ട് കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് ഭരണ തുടർച്ച ഉണ്ടാെയി എന്നത് അവർക്ക് സഹിക്കാവുന്നതല്ലല്ലോ.. ഇലക്ഷൻ എഞ്ചിനിയറിംഗിൻ്റ ഭാഗമായി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടിട്ടും സ്വർണക്കടത്ത് അടക്കമുള്ള ദുരാരോപണങ്ങൾ മാധ്യമസഹായത്തോടെ ഇടതുപക്ഷത്തിനെതിരായി പ്രചണ്ഢമായ പ്രചാരവേലകളായി അഴിച്ചുവിട്ടിട്ടും കേരള ജനത ഇടതുപക്ഷത്തോടൊപ്പം നിന്നു. 2016 ലേക്കാൾ സീറ്റും വോട്ടും നൽകി ഇടതുപക്ഷത്തിന് ഭരണ തുടർച്ചനൽകി.
ബി ജെ പിയും ഒക്കച്ചങ്ങായികൂട്ടങ്ങളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നുണപ്രചരണങ്ങൾ ആവർത്തിച്ചിട്ടും തുർച്ചയായി പിണറായിക്കെതിരെ ക്ഷുദ്ര വികാരങ്ങൾ ഉണർത്ത വിട്ടിട്ടും കേരള മനസിൽ നിന്നും ഇടതുപക്ഷത്തെ മായ്ക്കാനോ മാറ്റാനോ അവർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ പി സി ജോർജിനെയും കൃഷ്ണ രാജിനെയും പോലുള്ള വിദ്വേഷപ്രചാരകരും ആർ എസ് എസിൻ്റെ എൻജിഒവും സ്വർണ്ണക്കടത്തുകാരിയെ മുന്നിൽ നിർത്തി നടത്തുന്ന പുതിയ മൊഴിനാടകങ്ങളെ മുൻനിർത്തിയാണ് തെരുവിൽ കളി തുടങ്ങിയിരിക്കുന്നത്.
വളരെ ആസൂത്രിതമായി കേരളത്തിൻ്റെ ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങളാണിത്.
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വരെ ഭീഷണിയുയർത്തി ബിരിയാണിചെമ്പുമേന്തി കലാപം സൃഷ്ടിക്കാമോയെന്ന വില കുറഞ്ഞ വലതുപക്ഷരാഷ്ട്രീയക്കളിയാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നഷ്ടപ്പെട്ടു പോകുന്നത് കഷ്ടമാണെന്നേ പറയാനുള്ളൂ.