കുറച്ച് നാളുകൾക്കു മുൻപ് ഒരു വൃദ്ധ ദമ്പതികൾ തമിഴ് സൂപ്പർതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ വാർത്തയായിരുന്നു. കതിരേശൻ, മീനാക്ഷി എന്നിവർ ആണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതിൽ കതിരേശൻ എന്ന വ്യക്തി മരണപ്പെട്ടു എന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
70 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ കാരണമാണ് ഇദ്ദേഹം അന്തരിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
മധുരയിലെ മേലൂർ താലൂക്കിലെ മലമ്പട്ടി ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് ഉന്നയിച്ചുകൊണ്ട് ആയിരുന്നു ഇവർ രംഗത്തെത്തിയത്. പിന്നീട് ഇവർ കോടതിയെയും സമീപിച്ചു. വലിയ നിയമ പോരാട്ടമായിരുന്നു പിന്നീട് നടന്നത്. ഇത് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.
പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ വീടുവിട്ടിറങ്ങിയതാണ് തങ്ങളുടെ മകൻ എന്നാണ് ഇവർ പറഞ്ഞത്. ഈ മകനാണ് ധനുഷ് എന്നും ഇവർ അവകാശപ്പെട്ടു. തൻറെ മകൻറെ പക്കൽ നിന്നും തങ്ങൾക്ക് നഷ്ടപരിഹാരം ആയി മാസാമാസം 65000 രൂപ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ ആരോപണങ്ങൾക്കെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ പിന്നീട് ധനുഷിന് അനുകൂലമായിട്ടാണ് കോടതി വിധി പറഞ്ഞത്. എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് ആണ് ധനുഷ് ഈ വിധി നേടിയെടുത്തത് എന്ന് ആരോപിച്ചുകൊണ്ട് കതിരേശൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിൻറെ മരണം എന്നതും ശ്രദ്ധേയമാണ്.