ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയാൽ മാത്രമേ ചിത്രത്തിന് അവാർഡിന് അർഹതയുള്ളൂ.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.എഡിറ്റർ ശ്രീകർ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടർ എസ് വിജയൻ, നിർമാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര് വാസുകി ഭാസ്കർ, എഴുത്തുകാരും സംവിധായകരുമായ ആർ മധേഷ്, എം വി രഘു, രാഹുൽ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനുകളുടെ പട്ടികയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.
കേരള ബോക്സ്ഓഫീസിൽ പല റെക്കോർഡും തിരുത്തിക്കുറിച്ചാണ് 2018 ഇനി ഓസ്കാറിലേക്കും പ്രവേശിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.