പി.എസ്.സി. പരീക്ഷയ്ക്ക് സൈക്കിൾ ഓടിക്കൽ പോലെയുള്ള പ്രായോഗിക പരീക്ഷകൾ ഒഴിവാക്കുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. സൈക്കിൾ ഓടിക്കൽ, ഫോട്ടോഗ്രാഫി, സിനിമാ പ്രൊജക്ഷൻ തുടങ്ങിയ യോഗ്യതകളാണ് ഒഴിവാക്കുന്നത്. ഇതിനായി വിശേഷാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പരിഗണിച്ചാണിത്.
പി.എസ്.സി. നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷകളിൽനിന്ന് സൈക്കിൾ ഓടിക്കൽ ഒഴിവാക്കി ആവശ്യമെങ്കിൽ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള പ്രായോഗികക്ഷമതാ നിർണയം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. അംഗപരിമിതർക്ക് സൈഡ് വീൽ ഘടിപ്പിച്ച വാഹനം എന്ന് വ്യവസ്ഥ ചെയ്യണമെന്നും സമിതിയുടെ ഏഴാം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ പി.എസ്.സി.യുടെ ഉപദേശം തേടിയിരുന്നു.
കാലഹരണപ്പെട്ട പ്രായോഗിക പരീക്ഷാരീതികൾ വിശേഷാൽ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ളതുകൊണ്ട് പല തസ്തികകളിലും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നായിരുന്നു പി.എസ്.സി.യുടെ മറുപടി.