മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചത് പതിനെട്ട് മാസം. കാണ്‍പൂരിലാണ് സംഭവം. കോമയിലാണെന്ന് കരുതിയാണ് ഭര്‍ത്താവിന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് ഭാര്യ പറയുന്നത്.
ആദായ നികുതി വകുപ്പ് ജീവനക്കാരനായിരുന്ന വിമലേഷ് ദീക്ഷിതിന്റെ മൃതദേഹമാണ് അദ്ദേഹം മരിച്ചതറിയാതെ പതിനെട്ട് മാസം വീട്ടില്‍ സൂക്ഷിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ എന്നും രാവിലെ മൃതദേഹത്തില്‍ ഗംഗാജലം തളിക്കുമായിരുന്നു. കോമയില്‍ നിന്ന് തന്റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഭാര്യയുടെ വിശദീകരണം. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.
ഹൃദ്രോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് വിമലേഷ് ദീക്ഷിത് മരിച്ചതെന്ന് ഒരു സ്വകാര്യ ആശുപത്രി നല്കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാണ്‍പൂര്‍ പൊലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം കോമയിലാണെന്ന് കരുതിയ കുടുംബാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.അലോക് രഞ്ജന്‍ പറഞ്ഞു.
ദീക്ഷിതിന്റെ പെന്ഷന് ഫയല്‍ നീങ്ങാത്തതിനാല്‍ കാണ്‍പൂരിലെ ആദായ നികുതി ഉദ്യോഗസ്ഥരാണ് വിഷയം അന്വേഷിക്കണമെന്ന് അഭ്യര്‍ഥിച്ചതെന്ന് അലോക് രഞ്ജന്‍ വിശദീകരിച്ചു. പൊലീസുകാരും മജിസ്ട്രേറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചു.
ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി മൃതദേഹം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം അനുവാദം നല്കി. മൃതദേഹം കണ്ടെത്തുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. വൈദ്യപരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. വിഷയം വിശദമായി പരിശോധിക്കാന്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സിഎംഒ അറിയിച്ചു.