കഴിഞ്ഞ ആഴ്ച ആയിരുന്നു നടൻ വിജയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തിയത്. “റീൽ ഹീറോ മാത്രമായി ഒതുങ്ങരുത്” എന്നായിരുന്നു മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം. 2012 വർഷത്തിലായിരുന്നു ആഡംബര വാഹനം ഇറക്കുമതി ചെയ്ത വിഷയത്തിൽ നികുതിയിളവ് തേടിക്കൊണ്ട് വിജയ് കോടതിയിൽ ഹർജി സമർപ്പിച്ചത്. 9 വർഷങ്ങൾ ശേഷമായിരുന്നു ഈ കേസിൽ വിധി പ്രസ്താവിച്ചത്. താരത്തിൻ്റെ അപേക്ഷ കോടതി തള്ളുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ഇതിനൊപ്പം ആയിരുന്നു താരത്തിനെതിരെ കോടതി രൂക്ഷ പരാമർശവും നടത്തിയത്.
ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിലാണ് താരം ഹർജി സമർപ്പിച്ചത്. ഹർജിയിൽ എവിടെയും താൻ ഒരു സിനിമാതാരം ആണ് എന്ന് വിജയ് പ്രസ്താവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിൻ്റെ പ്രൊഫഷൻ പരാമർശിച്ചുകൊണ്ട് കോടതി നടത്തിയ വിമർശനം അനാവശ്യമായിരുന്നു എന്ന് അന്നുതന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയ വിവാദങ്ങൾക്ക് ഇപ്പോളാണ് തിരശീല വീഴുന്നത്. ജസ്റ്റിസ് എം ദുരൈസ്വാമി, ജസ്റ്റിസ് ആർ ഹേമലത എന്നിവർ അടങ്ങുന്ന ബെഞ്ച് ആണ് കോടതിയുടെ മുൻ പരാമർശവും ഒരുലക്ഷം രൂപ വാങ്ങുകയും ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.
മുൻ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ ആയിരുന്നു വിജയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഫൈൻ തുക അടയ്ക്കാൻ താരം തയ്യാറാണ് എന്നും താരത്തിനെതിരെ നടത്തിയ പരാമർശം മാത്രം പിൻവലിക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും വിജയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വിജയ് സമർപ്പിച്ച ഹർജിയിൽ എവിടെയും തൻ്റെ തൊഴിൽ പരാമർശിച്ചിട്ടില്ല എന്നും അതുകൊണ്ടുതന്നെ അത് പരാമർശിക്കേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല എന്നുമാണ് അഡ്വക്കേറ്റ് വിജയ് നാരായൺ കോടതിയിൽ ബോധ്യപ്പെടുത്തിയത്. അതോടൊപ്പം തന്നെ ഈ ഹർജി 9 വർഷം കോടതിയുടെ പരിഗണനയിൽ നീണ്ടുപോയത് തങ്ങളുടെ കുറ്റമല്ല എന്നും വിജയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വാദിച്ചു.
ബീസ്റ്റ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. അടുത്ത പൊങ്കലിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.