മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിശാൽ. തമിഴ് സിനിമകളിലൂടെ ആണ് താരം മലയാളികളുടെ മനസ്സിൽ കീഴടക്കുന്നത്. ഇതിനിടയിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ എന്ന സിനിമയിലും ഇദ്ദേഹം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആന്ധ്ര രാഷ്ട്രീയത്തിലാണ് ഇദ്ദേഹം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നത് എന്നും ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കും എന്നുമാണ് അഭ്യൂഹങ്ങൾ.
ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് എല്ലാം മറുപടി നൽകുകയാണ് വിശാൽ. സിനിമയിൽ മാത്രം തൽക്കാലം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആണ് താൻ ശ്രമിക്കുന്നത് എന്നാണ് ഇപ്പോൾ വിശാൽ പറയുന്നത്. തൽക്കാലം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലോചിക്കുന്നില്ല. ആരാണ് ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടാക്കിവിടുന്നത് എന്നും താരം ചോദിച്ചു.
ട്വിറ്റർ വഴിയാണ് താരം ഈ പ്രതികരണം നടത്തിയത്. ആന്ധ്രപ്രദേശിലെ അടുത്ത തിരഞ്ഞെടുപ്പിൽ കുപ്പം മണ്ഡലത്തിൽ നിന്നും മത്സരിക്കും എന്നാണ് റൂമറുകൾ. ഇതിൽ ഒരു സത്യവും ഇല്ല എന്നും ഇത് ഞാൻ മുഴുവനായി നിരസിക്കുകയാണ് എന്നുമാണ് വിശാൽ പറഞ്ഞത്. ഇതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ഞാൻ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലേക്കോ, ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ല എന്നും താരം പോസ്റ്റിൽ പറയുന്നു.
അതേസമയം തമിഴ് നടികർ സംഘം പ്രസിഡൻറ് കൂടിയാണ് വിശാൽ. പലപ്പോഴും പല വിഷയങ്ങളിലും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ താരങ്ങളിൽ ഒരാൾ കൂടിയാണ് വിശാൽ. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് പൊളിറ്റിക്കൽ ഉദ്ദേശങ്ങൾ ഉണ്ട് എന്ന് നേരത്തെ തന്നെ ആളുകൾ പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹം തമിഴ്നാട്ടിലെ ഏതെങ്കിലും പാർട്ടിയിൽ ചേർന്നേക്കാം എന്നല്ലാതെ ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിലേക്ക് പോകാൻ സാധ്യതയില്ല എന്നാണ് നിരൂപകർ പറയുന്നത്.