ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. ആശിഷുൾപ്പെടെ 14 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം നൽകി.
5000 പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആശിഷ് ഉൾപ്പെടെ 13 പേർ ജയിലിലാണ്. അജയ് മിശ്രയുടെ ബന്ധു വീരേന്ദ്ര കുമാർ ശുക്ലയാണ് കുറ്റം ചുമത്തിയ പതിന്നാലാമൻ. തെളിവു നശിപ്പിച്ചെന്നതാണ് ഇയാളുടെ കുറ്റം. അക്രമത്തിൽ കർഷകർ കുറ്റമാരോപിക്കുന്ന മന്ത്രി അജയ് മിശ്രയെ പ്രതിചേർത്തിട്ടില്ല.
നാലു കർഷകരെയും പ്രാദേശികമാധ്യമപ്രവർത്തകനെയും കാർ കയറ്റി കൊന്ന സംഭവം ബോധപൂർവം നടത്തിയ ആസൂത്രിതപദ്ധതിയാണെന്ന് ഈയിടെ എസ്.ഐ.ടി. വിലയിരുത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനാണ് മേൽനോട്ടച്ചുമതല.
ഒക്ടോബർ മൂന്നിനായിരുന്നു സംഭവം നടന്നത്. ആശിഷ് മിശ്ര സഞ്ചരിച്ച വാഹനം കർഷകർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ രണ്ടുകിലോമീറ്റർ അപ്പുറമുള്ള ഗുസ്തി മത്സരസ്ഥലത്തായിരുന്നെന്നാണ് അജയ് മിശ്രയുടെ വാദം. എന്നാൽ, വാഹനങ്ങളിലൊന്നിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നതായി കർഷകർ മൊഴി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ ആശിഷ് മിശ്രയ്ക്കെതിരായ കുരുക്ക് മുറുകുകയായിരുന്നു.