കഴിഞ്ഞ ദിവസമാണ് ട്രാൻസ്ജെൻഡർ വിക്കി അനന്യ ആത്മഹത്യ ചെയ്തത്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നും വന്ന ആദ്യ റേഡിയോ ജോക്കി ആയിരുന്നു ഇവർ. ഇതിനു പുറമേ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തി എന്ന പ്രത്യേകതയും ഇവർക്ക് ഉണ്ടായിരുന്നു. അനന്യ അലക്സ് എന്നായിരുന്നു മുഴുവൻ പേര്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിട്ട് ആയിരുന്നു ഇവർ പ്രവർത്തിച്ചു വന്നിരുന്നത്. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊണ്ട് ധാരാളം ആളുകൾ ആണ് ഇപ്പോൾ രംഗത്തെത്തുന്നത്.
ഒരു വർഷത്തിനു മുൻപ് ഇവർ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാൽ അത് ഒരു പരാജയമായിരുന്നു. സർജറി നടത്തിയ ആശുപത്രി അധികൃതരിൽ നിന്നും നടത്തിയ ഡോക്ടർ അർജുൻ അശോകനിൽ നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഇതേ തുടർന്ന് കടുത്ത ഡിപ്രഷനിൽ ആയിരുന്നു അനന്യ. ശാരീരികമായും ഒരുപാട് വേദനകൾ ഇവർ സഹിച്ചു. ഇതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എത്തുകയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ് സീമ വിനീത്. ഫേസ്ബുക്കിൽ ആണ് ഇവർ ഡോക്ടർക്കെതിരെയും ആശുപത്രിക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സർജറി നടത്തിയ ആശുപത്രിക്ക് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരും എന്നാണ് ഇവർ അറിയിക്കുന്നത്. എന്തായാലും ഈ സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നത് ആണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എന്തൊക്കെ പരിഗണനകൾ ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഇപ്പോഴും അതെല്ലാം പേപ്പറിൽ മാത്രമാണ്.
ഈ സംഭവം നടന്ന് പിറ്റേദിവസം, അതായത് ഇന്ന് കർണാടക സർക്കാരിൽ നിന്നും ഒരു നിയമം വന്നിരിക്കുകയാണ്. കർണാടക ഗവൺമെൻറ് സർവ്വീസിലെ ഒരു ശതമാനം ജോലി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഇവർ നീക്കി വെക്കുകയാണ്. കേരളത്തിൽ ഇത്തരത്തിലുള്ള ആളുകൾ സ്വയം ജീവൻ വെടിയുന്ന സാഹചര്യത്തിലാണ് മറ്റൊരു സംസ്ഥാന സർക്കാർ ഇവരെ ചേർത്തു പിടിക്കുന്നത്. ഇതുപോലെയുള്ള റിസർവേഷൻ കേരള സർക്കാരിൽ നിന്നും ഉണ്ടാകണം എന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. കുടുംബാംഗങ്ങളും സമൂഹങ്ങളും ഒറ്റപ്പെടുത്തുന്ന ഇവരെ സർക്കാർ എങ്കിലും ചേർത്തുപിടിക്കണം എന്നാണ് ആവശ്യം.