മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്.സിനിമയില്‍ നിന്ന് ഏറെ വേദനിപ്പിച്ചതും വേറിട്ടതുമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സത്യന് അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത ഒരു സിനിമാ വലിയ വിജയമായിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ലെന്നും സിനിമ ഹിറ്റായി കഴിഞ്ഞു വീണ്ടും അതേ നിര്‍മ്മാതാവ് യാതൊരു മടിയും കൂടാതെ ഇനിയും സിനിമ ചെയ്തു തരണമെന്ന് പറഞ്ഞു തന്നെ വീണ്ടും സമീപിച്ചെന്നും സത്യന് അന്തിക്കാട് തുറന്നു പറയുന്നു.
സത്യന് അന്തിക്കാടിന്റെ വാക്കുകള്‍
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്ബ് കൗതുകകരമായ ഒരു അനുഭവമുണ്ടായി. ഒരു സിനിമയുടെ ജോലികളെല്ലാം പൂര്‍ത്തിയാക്കി മദിരാശിയില്‍ നിന്ന് ഞാന്‍ നാട്ടിലേക്കു പുറപ്പെടാന്‍ നില്‍ക്കുകയാണ്.പറഞ്ഞ പ്രതിഫലത്തിന്റെ പകുതിപോലും കിട്ടിയിട്ടില്ല. നിര്‍മ്മാതാവ് സരസനാണ്. ഞാനുമായി നല്ല സൗഹൃദത്തിലുമാണ്. എന്റെ കൈയില്‍ ഒരു ബ്ലാങ്ക് ചെക്ക് കൊണ്ടു തന്നിട്ട് പറഞ്ഞു:
‘ഇത് കൈയില്‍ വെച്ചോളൂ. വെള്ളിയാഴ്ചയാണല്ലോ റിലീസ്. വ്യാഴാഴ്ച വീട്ടില്‍ വന്ന് ഞാന്‍ പണം തരും. അപ്പോള്‍ ഈ ചെക്ക് തിരിച്ചു തന്നാല്‍ മതി’
എനിക്ക് സംശയമൊന്നും തോന്നിയില്ല.
അല്ലെങ്കിലും ആ സമയത്ത്, സിനിമ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ടെന്‍ഷനാണ് മനസ്സുനിറയെ.
സിനിമ റിലീസ് ചെയ്തു. കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം. തിയേറ്ററുകള്‍ എന്നും ഹൗസ്ഫുള് ! പടം ഹിറ്റായതിന്റെ സന്തോഷം നിര്‍മ്മാതാവ് ഫോണില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇടയ്ക്ക് ചോദിക്കും: ‘വീട്ടിലുണ്ടല്ലോ, അല്ലേ? ഞാനങ്ങോട്ടു വരുന്നുണ്ട്’
സിനിമ അമ്ബതു ദിവസം പിന്നിട്ടപ്പോള്‍ പ്രതിഫലത്തെപ്പറ്റിയുള്ള പ്രതീക്ഷ ഞാന്‍ കൈവിട്ടു. അത്തരം ഒരു മാനസികാവസ്ഥയില്‍ ഞാനെത്തിയെന്ന് നിര്‍മ്മാതാവിനും ബോധ്യമായി. പിന്നെ പല സ്ഥലങ്ങളിലും വെച്ചു കാണും. പഴയ ചെക്കിന്റെ കാര്യമൊഴിച്ച് പലതും സംസാരിക്കും, തമാശ പറയും, പൊട്ടിച്ചിരിക്കും.
ഒരു ദിവസം ഞാന്‍ പറഞ്ഞു:
‘എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാന്‍ സമ്മതിക്കരുതെന്ന് ലാബില്‍ ഞാന്‍ ലെറ്റര്‍ കൊടുക്കണമായിരുന്നു.’
എന്നെ ഞെട്ടിച്ചുകൊണ്ടദ്ദേഹം പറഞ്ഞു:
‘വേണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എവിടെനിന്നെങ്കിലും പണമുണ്ടാക്കി ഞാന്‍ നിങ്ങള്‍ക്കു തരുമായിരുന്നു.’
കൂടെ ഒരു ഉപദേശവും.
‘ഇനിയെങ്കിലും നിങ്ങളീ കാര്യത്തില്‍ കുറച്ചു ശ്രദ്ധവെക്കണം. എത്ര സൗഹൃദമുള്ള പ്രൊഡ്യൂസറാണെങ്കിലും റിലീസിനുമുമ്ബ് പണം കിട്ടിയില്ലെങ്കില്‍ ലാബ് ലെറ്റര്‍ കൊടുക്കണം; സ്നേഹംകൊണ്ട് പറയുന്നതാണ്.’
ഇത് ഏതുതരം ജീവി എന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരിക്കെ അടുത്ത ഡയലോഗ്: ‘കഴിയുന്നതും വേഗം എനിക്കൊരു സിനിമകൂടി ചെയ്തുതരണം. ആ സിനിമയുടെ ഫൈനല്‍ വര്‍ക്ക് തുടങ്ങും മുമ്ബ് അതിന്റെ പ്രതിഫലം പൂര്‍ണമായും, കൂടെ കഴിഞ്ഞ പടത്തിന് തരാനുള്ള ബാക്കി പണവും ചേര്‍ത്ത് മുഴുവന്‍ തുകയും ഞാന്‍ തരും. അതു കൈയില്‍ കിട്ടിയിട്ടേ പടത്തിന്റെ ഫൈനല്‍ മിക്സിങ് നടത്താവൂ.’
ഞാന്‍ ചിരിച്ചുപോയി. ആ പരീക്ഷണത്തിന് എന്തായാലും ഞാന്‍ നിന്നുകൊടുത്തില്ല.