രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കുവെച്ച പോസ്റ്റില്‍ വിശദീകരണവുമായി ശശി തരൂർ എംപി. തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് തരൂർ തന്നെ പറഞ്ഞിരിക്കുന്നത്.സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂര്‍ കുറിച്ചത്.കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കുന്നു എന്നും തരൂർ ചോദിച്ചു. ബിജെപിയുടെ ആഗ്രഹം അതായിരിക്കുമെന്നും എന്നാൽ താൻ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂർ വ്യക്തമാക്കി. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ വേണ്ടിയാണെന്നും തരൂർ വിശദമാക്കി.
ലോ കോളേജിൽ പരിപാടിക്ക് എത്തിയ തരൂരിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയത്തിനല്ല, എസ്എഫ്ഐയുടെ പ്രതിഷേധം തന്റെ മതേതരത്വത്തിൽ സംശയിച്ചാണെന്നും തരൂർ വ്യക്തമാക്കി. ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്ഐ പറയുന്നതെന്നും തരൂർ വിമർശിച്ചു. തന്റെയും തന്റെ പാർട്ടിയുടെയും നിലപാട് വ്യക്തമാണെന്നും എസ്എഫ്ഐക്ക് പ്രതിഷേധിക്കാൻ ഉള്ള അവസരം കെ.എസ്.യു കൊടുക്കണമെന്നും തരൂർ പറയുന്നുണ്ട്.