മമ്മൂട്ടിയുമായുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് രഞ്ജീ പണിക്കർ. ‘ഞാന്‍ പത്രപ്രവര്‍ത്തനമായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്നുമുതല്‍ പിന്നീട് എല്ലാ ലൊക്കേഷനുകളിലും വെച്ച് ഞങ്ങള്‍ തമ്മില്‍ പിണങ്ങാറുണ്ട്. പിണങ്ങിയത് പോലെ ഇണങ്ങാറുമുണ്ട്. പിണങ്ങാനും ഇണങ്ങാനുമൊക്കെ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം കലഹിച്ചു കൊണ്ടേയിരിക്കും. അന്ന് ഒരു സിനിമയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നു ഞാന്‍. അതില്‍ വരുന്ന ഗോസിപ്പുകളുടെയും വിചാരണകളുടെയുമൊക്കെ ഭാരം എന്റെ തലയിലിട്ട് അദ്ദേഹം എന്നോട് വഴക്ക് ഉണ്ടാക്കി കൊണ്ടേയിരിക്കും. ഞാനൊരു പത്രപ്രവര്‍ത്തകനാണ്, ഞാനെന്റെ ജോലി ചെയ്യുന്നു. അവിടെ മറ്റൊരാളുടെ അവഹേളനങ്ങളും അഭിപ്രായംങ്ങളും കാര്യമാക്കേണ്ടതില്ലെന്ന ഉറച്ച വിശ്വാസത്തില്‍ ഞാനും പ്രതികരിക്കും. അത് ഞങ്ങളെ വഴക്കിലേക്ക് എത്തിക്കും. സിനിമയിലേക്ക് ഞാന്‍ വരുന്നതിനു മുന്‍പേ എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തി ബന്ധമുണ്ട്. ന മമ്മൂട്ടിയുടെ വീട്ടില്‍ പോവുകയും അവിടെ അതിഥിയായി താമസിക്കുകയും ചെയ്തിട്ടുണ്ട്.
മമ്മൂട്ടി കുടുംബസമേതം എവിടെയെങ്കിലും യാത്ര പോയാല്‍ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്കൊപ്പം ഞാനും ആ വീട്ടില്‍ ഉണ്ടാവും. അത്രത്തോളം സ്വാതന്ത്ര്യം എനിക്കുമുണ്ടായിരുന്നു. സിനിമയോട് എനിക്ക് അത്ര വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കഥ എഴുതുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. പിന്നീട് പശുപതിയുടെ കഥ എഴുതാന്‍ പോകുമ്പോള്‍ ഞാന്‍ മമ്മൂട്ടിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിച്ചിരുന്നു. അങ്ങനെയൊരു സഹോദര തുല്യ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. ഏകലവ്യന്റെ കഥയാണ് ഞാന്‍ ആദ്യം മമ്മൂക്കയോട് പറയുന്നത്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ അത് നടക്കാതെ പോയി. ഇതോടെ മമ്മൂക്കയോട് ഞാനൊരു കഥയും പറയില്ലെന്ന് തീരുമാനിച്ചു. പക്ഷേ അക്ബര്‍ എന്ന് പറഞ്ഞ് ഒരു നിര്‍മാതാവ് എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ഒരു സിനിമ ചെയ്താലേ അദ്ദേഹം രക്ഷപ്പെടുകയുള്ളൂ. ഷാജിയുമായി ചേര്‍ന്ന് എന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ പറഞ്ഞിരുന്നു. മമ്മൂട്ടി ശരിക്കുമൊരു ജീവകാരുണ്യ പ്രവൃത്തി പോലെയാണ് ആ സിനിമ ചെയ്യാനേറ്റത്.