ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഇതിഹാസം ആയിരുന്നു ഡീഗോ മറഡോണ. ഫുട്ബോളിനെ ലോകത്തുടനീളം ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാതൃകയിൽ ഒരാൾ. ഒരുപക്ഷേ അദ്ദേഹത്തിന് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലങ്ങളിൽ ഒന്നായിരിക്കണം നമ്മുടെ കൊച്ചു കേരളം. അത് തെളിയിക്കുന്നതായിരുന്നു അദ്ദേഹം ആദ്യമായി കേരളത്തിൽ വന്നപ്പോൾ നമ്മൾ സാക്ഷ്യംവഹിച്ച ജനസാഗരം.
കണ്ണൂരിൽ ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ആയിരുന്നു ഡീഗോ മറഡോണ എത്തിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു ഈ പരിപാടിയുടെ അവതാരികയായി എത്തിയത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമായിരിക്കും ഇത്. ഇന്ന് മറഡോണ നമ്മളെ വിട്ടു പിരിഞ്ഞ ഈ സന്ദർഭത്തിൽ, അന്നത്തെ ദിവസത്തെ വിശേഷങ്ങൾ ഓർത്തെടുക്കുകയാണ് രഞ്ജിനി ഹരിദാസ്. ഇൻസ്റ്റഗ്രാമിൽ ആണ് രഞ്ജിനി ഈ കുറിപ്പ് എഴുതിയത്.
“കണ്ണൂരിൽ അദ്ദേഹം ആരാധകരെ നേരിട്ട് കാണാൻ എത്തിയപ്പോൾ ആ പരിപാടിയുടെ അവതാരക ആകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ ദിവസം എന്നെന്നും ഹൃദയത്തോട് ചേർന്നു നിൽക്കും. ഞാനിതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ ഏറ്റവും എനർജി ഉള്ള പരിപാടികളിൽ ഒന്നായിരുന്നു കണ്ണൂരിലെ ആ പരിപാടി.
അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന പ്രഭാവലയം ആണ് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത്. അദ്ദേഹത്തിൻറെ എനർജി, സ്പിരിറ്റ്, ഫുട്ബോളിലെ എക്കാലത്തെയും വലിയ മാന്ത്രികനായ അദ്ദേഹത്തോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം. അദ്ദേഹം നമ്മളെ വിട്ടു പോയെന്ന വാർത്ത കേട്ടപ്പോൾ ആ ദിവസത്തിലേക്ക് ആണ് എൻറെ മനസ്സ് ഓടി പോയത്. പരിപാടി അവതരിപ്പിച്ചത്, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിൻ്റെ ചുംബനം. എനിക്ക് തോന്നിയത് വലിയ സങ്കടവും നഷ്ടബോധവുമാണ്, അദ്ദേഹം ഇനി ഇല്ലല്ലോ എന്ന നഷ്ടബോധം” – രഞ്ജിനി ഹരിദാസ് കുറിപ്പ് അവസാനിപ്പിക്കുന്നു.