മുസ്ലീമാണെങ്കില്‍ വീട് ഇല്ലെന്ന് പറഞ്ഞു; ദുരനുഭവം പറഞ്ഞ് തിരക്കഥാകൃത്ത് ഷാജികുമാര്‍-‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്നും കഥാകാരന്‍

കൊച്ചി: മുസ്ലീമായതിന്റെ പേരില്‍ വാടക വീട് നിഷേധിച്ചുവെന്ന് തുറന്ന് പറഞ്ഞ് കഥാകൃത്തും സിനിമ തിരക്കഥാകൃത്തുമായി പിവി ഷാജികുമാര്‍. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഷാജികുമാര്‍ ദുരനുഭവം വെളിപ്പെടുത്തിയത്.

വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയ അനുഭവമാണ് ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. മുസ്ലീം ആണോ എന്ന് ചോദിച്ച്, മുസ്ലീംങ്ങള്‍ക്ക് വീടുകൊടുക്കില്ലെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ടെന്ന് ഷാജി കുമാര്‍ പറയുന്നു.

വീട് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയെന്നും, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്നും ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

പിവി ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം-

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി.
ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

”പേരേന്താ..?”
”ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
”മുസ്ലീമാണോ..?”
ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.
”ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..”
”ഓ… ഓണര്‍ എന്ത് ചെയ്യുന്നു..”
”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..”
”ബെസ്റ്റ്..”
ഞാന്‍ സ്വയം പറഞ്ഞു.

ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്. ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ.. മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്…

”എനിക്ക് വീട് വേണ്ട ചേട്ടാ…”ഞാന്‍ ഇറങ്ങുന്നു. ചുമരിലെ പാവം യേശു എന്നോട് പറയുന്നു.’ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’-പിവി ഷാജികുമാര്‍ കുറിച്ചു.