കെ റയിൽ വിശദീകരണയോഗത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ രൂക്ഷപരിഹാസവുമായി പി. ജയരാജൻ. റിജിൽ മാക്കുറ്റി ക്ലാസ്മേറ്റ്സ് സിനിമയിലെ സതീശൻ കഞ്ഞിക്കുഴിയാണെന്ന് ജയരാജൻ പരിഹസിച്ചു. അടി കൊണ്ടാലും മാധ്യമങ്ങളിൽ വാർത്ത വന്നതാണ് പ്രധാനം. പബ്ലിസിറ്റിയാണ് മറ്റൊരു പ്രധാന ഘടകനെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്ത് സമരം നടത്തിയാലും കെ റയിൽ യാഥാർത്ഥ്യമാവുമെന്നും പി. ജയരാജൻ പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്കായിരുന്നു ഇന്നലെ ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ജയ്ഹിന്ദ് ടിവിയിലെ അടക്കം മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ അഞ്ച് പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
പരിപാടി തുടങ്ങി ഇരുപത് മിനിറ്റിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സംഘാടകരും സി.പി.ഐ.എം നേതാക്കളായ പി. ജയരാജൻ, എം. വി ജയരാജൻ തുടങ്ങിയവരും ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും കെ റയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുണ്ടായിരുന്നു.