ഭക്ഷ്യ മന്ത്രി ജി ആർ അനിലും, വട്ടപ്പാറ സി ഐ ഗിരിലാലും തമ്മിൽ വാക്കേറ്റം എന്ന റിപ്പോർട്ടുകൾ. രണ്ടാം അച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്ക് വേണ്ടി ഇടപെടണം എന്നായിരുന്നു മന്ത്രി നിർദ്ദേശിച്ചത്. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ആയിരുന്നു ഇത്. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാം എന്ന് സിഐ മറുപടി നൽകി.
ഇതോടെ മന്ത്രി ക്ഷുഭിതൻ ആവുകയും ചെയ്തു. എന്നാൽ സിഐ അതേ ഭാഷയിൽ തന്നെ മറുപടി നൽകി. ഇതിന് പിന്നാലെ മന്ത്രിയുടെ പ്രതികരണവും വന്നു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോൾ വൈകുന്നേരത്തിനു മുൻപ് അവനെ തൂക്കിയെടുക്കാം എന്നല്ലേ പറയേണ്ടത് എന്ന് മന്ത്രി ചോദിച്ചു. അങ്ങനെ തൂക്കി എടുത്തു കൊണ്ട് വരുമ്പോൾ നമ്മളെ ഒന്നും സംരക്ഷിക്കാൻ ആരുമില്ല എന്ന് സി ഐ മറുപടിയായി പറയുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ഇതിൻറെ ശബ്ദരേഖ പുറത്തുവന്നു എന്നും മാധ്യമങ്ങൾ പറയുന്നുണ്ട്. തൻറെ മണ്ഡലത്തിൽ വന്ന കേസ് ആയതുകൊണ്ടാണ് നേരിട്ട് വിളിക്കുന്നത് എന്ന് മന്ത്രി ഫോണിൽ പറയുന്നുണ്ട്. ഇതിനുപിന്നാലെ കേസിന്റെ ചില കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ന്യായം നോക്കി പരമാവധി ചെയ്യാം എന്നും പരാതിക്കാരിക്കും കുട്ടികൾക്കും സംരക്ഷണം കൊടുക്കാം എന്നും സിഐ പറയുന്നത്.
ന്യായം നോക്കി ചെയ്യാം എന്ന് വാക്കാണ് തർക്കത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഈ വാർത്ത ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.