വിവാഹിതക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയാണ് ജസ്റ്റിസ് വി. ജി അരുണിന്റെ ഉത്തരവ്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് സ്ത്രീയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് യുവതി വിവാഹിതയായത്. ബസ് കണ്ടക്ടറുമായി പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇയാള്‍ക്കൊപ്പം പോവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. ഭര്‍ത്താവില്‍ നിന്ന് ആവശ്യമായ മാനസിക, സാമ്പത്തിക പിന്തുണ ലഭിക്കാതിരിക്കുകയും പീഡനം തുടരുകയും ചെയ്തതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിനെ സമീപിച്ചു.
എന്നാല്‍, ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കിയയച്ചു. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കാഞ്ഞിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്കി. വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.