ടെസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം കൊവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും; ലോകത്ത് ആദ്യം

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കൊവിഡും മങ്കിപോക്സും എച്ച്‌ഐവിയും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയ്നില്‍ നിന്ന് തിരിച്ചെത്തിയ 36കാരനാണ് മൂന്ന് രോഗങ്ങള്‍ സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഇയാള്‍ സ്പെയ്നിലേക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ മൂന്നു രോഗങ്ങളും ഇയാളില്‍ കണ്ടത്. ലോകത്ത് ആദ്യമാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌പെയിനില്‍ നിന്ന് തിരിച്ചെത്തി ദിവസങ്ങള്‍ ശേഷമാണ് യുവാവിന് പനിയും തലവേദനയും അടക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡും മങ്കിപോക്‌സും സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ വച്ച് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എച്ച്‌ഐവിയും സ്ഥിരീകരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ 20 വരെയാണ് ഇയാള്‍ സ്പെയ്നില്‍ കഴിഞ്ഞിരുന്നത്. ജൂലൈ രണ്ടിനാണ് ഇയാള്‍ കൊവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഇടം കയ്യില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം ഇയാള്‍ കൊവിഡില്‍ നിന്നും മങ്കിപോക്സില്‍ നിന്നും മുക്തനായിട്ടുണ്ട്. ആശുപത്രി വിട്ട ഇദ്ദേഹത്തെ ഹോം ഐസൊലേഷനില്‍ വിടുകയായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ചികിത്സയെടുത്താല്‍ അപകടങ്ങളൊഴിവാക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.