ജാർഖണ്ഡിലെ ഒരു ഉൾഗ്രാമത്തിൽ നിന്നും ആണ് ഈ മനംകുളിർപ്പിക്കുന്ന വാർത്ത എത്തുന്നത്. രണ്ട് സ്ത്രീകൾ ചേർന്ന് ഒരു പ്ലേ സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുന്നു. എന്നാൽ ഇവരുടെ കയ്യിൽ ആവശ്യത്തിന് പണം ഇല്ല. ബാങ്കിൽ നിന്നും അമ്പതിനായിരം രൂപ വായ്പയെടുത്ത് ഇവർ ഒരു പ്ലെ സ്കൂൾ ആരംഭിക്കുന്നു. എന്നാൽ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത അവിടുത്തെ ആളുകൾ അവരുടെ മക്കളെ അങ്ങോട്ട് പറഞ്ഞയക്കാൻ തയ്യാറായില്ല. ഇംഗ്ലീഷ് മീഡിയം പ്ലേ സ്കൂൾ ആയിരുന്നിട്ടുകൂടി ആദ്യവർഷം രണ്ട് വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ പ്ലേ സ്കൂൾ ആരംഭിച്ച രണ്ട് സ്ത്രീകളുടെ മക്കൾ തന്നെയായിരുന്നു രണ്ട് വിദ്യാർത്ഥികൾ എന്നതാണ് കൗതുകം. കേവലം രണ്ട് വിദ്യാർഥികൾ മാത്രം ആയിരുന്നിട്ടുകൂടി ഇവർ റെഗുലർ ആയിട്ട് ക്ലാസുകൾ എടുത്തു, ഓരോ മണിക്കൂറിലും ബെൽ അടിച്ചു, അങ്ങനെ ഒരു സാധാരണ സ്കൂൾ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെ ഇവർ കൊണ്ടുനടന്നു. ആദ്യമൊക്കെ നാട്ടുകാർ ചിരിച്ചു, ഇവർക്ക് വേറെ പണിയില്ലേ എന്നെ പരിഹസിച്ചു. എന്നാൽ ഇവർ തോറ്റു കൊടുക്കാൻ തയ്യാറായില്ല. കാരണം വിദ്യാഭ്യാസത്തിൻറെ വില എന്താണെന്ന് ശരിക്കും അറിഞ്ഞവരാണ് ഇവർ.
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിന്നും ആണ് ഇവർ വരുന്നത്. ഇവിടെ ഇന്ന് നിലവിലുള്ള ഏക പ്ലേ സ്കൂൾ ആണ് ഇവരുടേത്. ആശാ, സുഭാനി എന്നിവർ ചേർന്നാണ് ഇങ്ങനെ ഒരു ആശയം ഗ്രാമത്തിൽ പ്രാവർത്തികമാക്കിയത്. നിലവിൽ 50 വിദ്യാർഥികളാണ് ഇവിടെ ഇപ്പോൾ പഠിക്കുന്നത്. ടിർല ഗ്രാമത്തിൽനിന്നും ഉള്ളവർ ആണ് അധികവും.
“തുടങ്ങിയ വർഷം ഞങ്ങൾക്ക് കടുത്ത അവഗണനയാണ് ലഭിച്ചത്. എന്നാൽ പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായി, പിന്നീട് പതിനഞ്ചായി. രണ്ടാം വർഷം മുതലാണ് ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നത്. അവർ അവരുടെ കുട്ടികളെ ഇവിടെ ചേർക്കാൻ തുടങ്ങി. പലരും ആദ്യമായിട്ടായിരുന്നു പ്ലേ സ്കൂൾ എന്ന ആശയം കേൾക്കുന്നത്. അതുകൊണ്ടായിരിക്കാം ആളുകൾക്ക് ആദ്യം അവരുടെ കുട്ടികളെ ചേർക്കുന്നതിൽ ഒരു വിഷമം ഉണ്ടായിരുന്നത് എന്ന് കരുതാം.” – ആശാ പറയുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 5 കുട്ടികൾക്ക് ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്.
“ഇവർ രണ്ടുപേരും ചെയ്യുന്നത് ഒരു മഹത്തരമായ കാര്യമാണ്. ഞങ്ങളുടെ മക്കളെ ഇവർ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ്. ഇവിടെനിന്നും ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞാൽ, ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ കോൺവെൻറ് സ്കൂളിലയച്ചു പഠിപ്പിക്കാം. മനോഹരപൂർ ബ്ലോക്കിലെ ഒരേയൊരു പ്ലേ സ്കൂൾ ആണ് ഇത്.” – നാട്ടുകാരിൽ ഒരാൾ പറയുന്നു.