കെബി ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ വിശദീകരണവുമായി ഇടവേള ബാബു. ഗണേഷ് കുമാർ അന്ന് തനിക്കെതിരെ നടത്തിയ പരാമർശങ്ങള്‍ രാഷ്ട്രീയപരമായിരിക്കാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയമായിരിക്കാം എന്നാണ് ഇടവേള ബാബു പറയുന്നത്. ആദ്യം ആര് വന്ന് കാര്യം പറയുന്നോ അതിനോടൊപ്പം നില്‍ക്കുന്ന ഒരാളാണ് ഗണേഷ് കുമാറെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു.കാന്‍ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.ഗണേഷ് കുമാറിന് എന്നെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കാമിയിരുന്നു. ഞങ്ങള്‍ തമ്മില്‍ അത്രയും അടുപ്പമുണ്ട്. പല കാര്യങ്ങളിലും ഉറച്ച് നിന്നിട്ടുമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ എന്നോട് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് ചെയ്ത്. അമ്മ ഒരു ക്ലബാണ് എന്ന എന്റെ പരാമർശം അത് സ്വാഭാവികമായും വന്ന് പോയ ഒരു കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റൊന്ന്,ചാരിറ്റബിള്‍ സംഘടനകള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്ന സമയമാണ്. ആ സമയത്ത് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ സംഘടന നിലനിന്ന് പോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആ സാഹചര്യത്തില്‍ അംഗങ്ങള്‍ക്കും എന്തെങ്കിലും ഗുണം ലഭിക്കണമെങ്കില്‍ മാറ്റം വേണം. അന്ന് മമ്മൂക്ക പറഞ്ഞതിന്റെ ബാക്കി ഭാഗമാണ് ഞാന്‍ പറഞ്ഞത്.ക്ലബ്ബ് ആണെന്ന പരാമർശം ഞാന്‍ പിന്നീട് തിരുത്തുകയും ഗണേഷിന്റെ തന്നെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ വളരെ ഷാർപ്പ് ആയിട്ട് പറയുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എനിക്ക് ഏറെ ഇഷ്ടവുമാണ്. അദ്ദേഹത്തിന് കീഴില്‍ കെ എഫ് സി ഡി സിയില്‍ വൈസ് ചെയർമാനായി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ദുല്‍ഖറും ഫഹദും അടക്കമുള്ള യുവതാരങ്ങള്‍ അമ്മയോട് സഹകരിക്കുന്നില്ലെന്ന് പറയാനാകില്ല. അമ്മയുടെ കെട്ടിട ഉദ്ഘാടനത്തിന് ഫഹദ് വന്നിരുന്നു. കഴിഞ്ഞ ഷോയ്ക്ക് ദുല്‍ഖറുമുണ്ടായിരുന്നു. അങ്ങനെ ഓരോരുത്തരും സഹകരിക്കുന്നുണ്ട്. പിന്നെ അവരെ ബന്ധപ്പെടുമ്പോള്‍ അവർ അന്യഭാഷകളിലൊക്കെ തിരിക്കിലായിരിക്കും. ഫഹദും പൃഥിരാജും ദുല്‍ഖറുമൊക്കെ പാന്‍ ഇന്ത്യന്‍ താരങ്ങളായി മാറി കഴിഞ്ഞു. ഫഹദിനെ വിളിച്ചാല്‍ കിട്ടാറില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഫഹദിനെ കണ്ടപ്പോള്‍ വിളിച്ചിട്ട് കിട്ടില്ലെന്ന് പറഞ്ഞു. നമ്പർ മാറിയെന്നായിരുന്നു അവന്‍ പറഞ്ഞത്. പുതിയ നമ്പർ വാങ്ങിച്ച് വെച്ചിട്ട് എന്താണ് കാര്യം. അടുത്ത യോഗത്തിന് കാണുമ്പോള്‍ വേറെ നമ്പറായിരിക്കും. നിങ്ങളൊക്കെ അത് ഭംഗിയായി കൊണ്ടുപോകുന്നുണ്ടല്ലോ, പിന്നെ ഞങ്ങളെന്തിനാണ് അതിന് അകത്തേക്ക് കയറി വരുന്നത് എന്ന ആറ്റിറ്റ്യൂഡാണ് അവർക്കൊക്കെയുമെന്നും ഇടവേള ബാബു പറയുന്നു.
