ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. സൂറത്തിലാണ് സംഭവം. പ്രിന്റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്ന് രാസവസ്തു ചോർന്നതാണ് അപകടത്തിന് കാരണമായത്. ടാങ്കർ ഡ്രൈവർ ഓടയിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്പർക്കം പുലർത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. വഡോദരയിൽ നിന്നാണ് ടാങ്കർ വന്നതെന്നും സച്ചിൻ ജിഐഡിസി ഏരിയയിലെ ഓടയില്‍ അനധികൃതമായി രാസമാലിന്യം തള്ളാൻ ഡ്രൈവർ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിനു ശേഷം ടാങ്കർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.