കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരം പാറശ്ശാലയില്‍ വെച്ച് കാമുകി കാമുകന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊന്നത്. സംഭവത്തില്‍ പ്രതി ഗ്രീഷ്മ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. പല കളവുകള്‍ പറഞ്ഞു പോലീസിനു മുന്നില്‍ ഗ്രീഷ്മ പിടിച്ചു നില്ക്കാന് നോക്കിയെങ്കിലും അവസാനം പിടി കൊടുക്കേണ്ടി വന്നു. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി ഗ്രീഷ്മ ആസൂത്രണ നീക്കമാണ് നടത്തിയത്.
ഷാരോണ്‍ മരണപ്പെട്ട ശേഷം പോലീസ് ഗ്രീഷ്മയുടെ മൊഴി എടുത്തിരുന്നു. അപ്പോള്‍ പോലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രീഷ്മ ബോധരഹിതയായി. എസ്ഐയെ ഫോണില്‍ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു , ഷാരോണിനെ താന്‍ കൊലപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ എന്നും എസ്ഐയോടെ ഗ്രീഷ്മ ചോദിച്ചു. വീണ്ടും മൊഴിയെടുക്കാന്‍ ഗ്രീഷ്മയെ വിളിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നാലെ ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
അമ്മയുടെ സഹോദരി പ്രശാന്തിനിയാണ് ആയുര്‍വേദ മരുന്ന് വാങ്ങി നല്‍കിയത് എന്നാണ് ഗ്രീഷ്മ ആദ്യം പറഞ്ഞത് . കോകിലാരിഷ്ടം ആണ് കഴിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കദളീകല്‍പ്പം ആണെന്നു മാറ്റിപ്പറഞ്ഞു. കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരനു കൊടുത്തെന്നുമായിരുന്നു മറുപടി.
ആയുര്‍വേദ മരുന്ന് വാങ്ങിയത് പാറശാലയില്‍ കടയില്‍ നിന്നാണെന്ന പ്രശാന്തിനിയുടെ മൊഴിയുടെ അടിസ്ഥാനനത്തില്‍ പോലീസ് കടയില്‍ എത്തി. കദളീകല്‍പ്പത്തിന്റെ കുപ്പിയാണെന്നു പറഞ്ഞു അമ്മാവന് നിര്‍മല്‍ കുമാര്‍ നല്കിയ കുപ്പി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ കാട്ടി. എന്നാല്‍ കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നു ജീവനക്കാരന് അന്വേഷണ സംഘത്തെ അറിയിച്ചു.
ഇതോടെ പ്രശാന്തിനി കടകള്‍ മാറ്റിപ്പറഞ്ഞ് . ഒടുവില്‍ ഗ്രീഷ്മയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് പ്രശാന്തിനി പോലീസിനു മൊഴി നല്കി. പിന്നീട് ഗ്രീഷ്മയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.