ഡൽഹിയിലെ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് എല്ലാം ഇനി സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും. അവിടുത്തെ ഫീസ്, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ മുന്നൊരുക്കങ്ങൾ ഇവയെല്ലാം ഗവൺമെൻറ് നിർദ്ദേശം അനുസരിച്ച് ആയിരിക്കും ഇനി പാലിക്കേണ്ടത്. അതിന് അനുസൃതമായ നിയമം ഡൽഹി സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
വിദ്യാർഥികളെ വലിയ രീതിയിൽ ചൂഷണം ചെയ്യുകയാണ് പ്രൈവറ്റ് കോച്ചിംഗ് സെൻററുകൾ എന്ന് ഡൽഹി ഗവൺമെൻറ് നിരീക്ഷിച്ചു. ഇവരിൽ നിന്നും ഭീമമായ ഫീസ് ആണ് കോച്ചിംഗ് സെൻററുകൾ വാങ്ങുന്നത്, എന്നാൽ നൽകുന്ന ഫീസിന് അനുസരിച്ചുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇവർ നൽകുന്നുമില്ല എന്നും പരാതിയുണ്ട്. പലരും സമാന്തരമായ ഒരു വിദ്യാഭ്യാസ ശൃംഖല തന്നെയാണ് നടത്തിക്കൊണ്ടുപോകുന്നത് എന്ന് ഡൽഹി ഗവൺമെൻറ് വിമർശിച്ചു.
കുറഞ്ഞത് 20 വിദ്യാർഥികൾ എങ്കിലും ഉള്ള എല്ലാ കോച്ചിംഗ് സെൻററുകളും ഇനിമുതൽ മിനിസ്ട്രി ഓഫ് എജുക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങളുടെ എല്ലാ വിവരങ്ങളും ഇനിമുതൽ നിരീക്ഷിക്കും. സ്ഥാപനം നിൽക്കുന്ന ഏരിയ, ചുറ്റുപാട്, ബിൽഡിംഗ്, സെക്യൂരിറ്റി കാര്യങ്ങൾ, ഇവയെല്ലാം ഇനി ഗവൺമെൻറ് നിരീക്ഷണത്തിലായിരിക്കും.
മെഡിക്കൽ, എൻജിനീയറിംഗ് രംഗത്തേക്കും മറ്റ് സർക്കാർ ജോലികളിലേക്കും ഉള്ള പരീക്ഷകൾക്കുള്ള കോച്ചിങ്ങിന് വേണ്ടി നിരവധി സെൻററുകൾ ആണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ പലതും ഗുണനിലവാരം ഉറപ്പുവരുത്താൻ ശ്രമിക്കുന്നില്ല എന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഡൽഹിയിൽ വന്നു പഠിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കൃത്യമായ ഒരു മാർഗ്ഗനിർദ്ദേശം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും ഡൽഹി സർക്കാർ നിരീക്ഷിച്ചു.
കഴിഞ്ഞവർഷം ഗുജറാത്തിലെ സൂറത്തിൽ ഇത്തരത്തിലൊരു കോച്ചിംഗ് സെൻററിൽ തീപിടുത്തം ഉണ്ടാവുകയും, സുരക്ഷാ മുന്നൊരുക്കങ്ങൾ പാലിക്കാത്തതിനാൽ 22 കുട്ടികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു ചരിത്രപ്രധാനമായ വിധിയുമായി ഡൽഹിസർക്കാർ വരുന്നത്.