നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നല്കി. പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബച്ചു കുര്യന് തോമസാണ് കേസില്‍ വിധി പറഞ്ഞത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശാധിക്കണമെന്ന ആവശ്യം ക്രൈംബ്രാഞ്ചായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അത് തള്ളി. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിന്റെ ആവശ്യകതയെന്തെന്നായിരുന്നു കോടതി ചോദിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നിര്‍ണായകമായ തെളിവാണ് മെമ്മറി കാര്‍ഡെന്നും ഇതിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിചാരണക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ കക്ഷി ചേര്‍ന്ന ദിലീപ് വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചിരുന്നത്. എഫ്എസ്എല് റിപ്പോര്‍ട്ടുകള്‍ നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്നത് വ്യക്തമാണ്. എന്നാല്‍ അതിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി അറിയണം എന്നതായിരുന്നു പ്രോസിക്യൂഷന് നിലപാട്. ഇതംഗീകരിച്ചാണ് ഹൈക്കോടതി മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.