രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം, പരിശോധന, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

കേരളത്തിന് പുറമേ അഞ്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്.

‘ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട് എന്നാണ് കത്തില്‍ പറയുന്നത്.

അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം എന്നും ആരോഗ്യ സെക്രട്ടറി ആറ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

അതേസമയം നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.