’30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കണം’; മുന്നറിയിപ്പുമായി ട്രായ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ കാലാവധി ഉയര്‍ത്തണമെന്ന മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്. റീചാര്‍ജിന്റെ കാലാവധി 28 ദിവസമാക്കി ചുരുക്കുന്നതിനെതിരെയാണ് ട്രായ് രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായ് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ എല്ലാ കമ്പനികളും 30 ദിവസം കാലാവധിയുള്ളതും ഒരേ തീയതിയില്‍ പുതുക്കാവുന്നതുമായ പ്ലാനുകള്‍ പ്രഖ്യാപിച്ചു.

28 ദിവസത്തിലൊരിക്കല്‍ പുതുക്കുമ്പോള്‍ വര്‍ഷത്തില്‍ ’13 മാസം’ എന്ന വിചിത്രമായ കണക്ക് ഇതോടെ ഇല്ലാതാവും. 28, 56, 84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുണ്ടായിരുന്ന റീചാര്‍ജ് പ്ലാനുകള്‍. മാസത്തിന്റെ അവസാന തീയതിയിലോ, ചാര്‍ജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തീയതിയിലോ റീചാര്‍ജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന.

28 ദിവസത്തെ പ്ലാന്‍ കണക്കാക്കുമ്പോള്‍ ഒരു വര്‍ഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികള്‍ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ടെലികോം താരിഫ് ഉത്തരവില്‍ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. 30, 31, ഫെബ്രുവരി 28, 29 എന്നിങ്ങനെ വ്യത്യസ്തമായ ദിവസങ്ങളുള്ളതിനാല്‍ ഒരു മാസത്തിലെ അവസാന ദിവസം പുതുക്കുന്ന പ്ലാനുകള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.